മലപ്പുറം : പെരിന്തൽമണ്ണയ്ക്ക് സമീപം മങ്കട രാമപുരത്ത് തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമരുമകൻ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രാമപുരം ബ്ലോക്ക് പടിയിൽ മുട്ടത്തിൽ ആയിഷ (72)കൊല്ലപ്പെട്ട കേസിൽ മകളുടെ മകളുടെ ഭർത്താവ് നിലമ്പൂർ മമ്പാട് മേപ്പാടം സ്വദേശി പാന്താർ വീട്ടിൽ നിഷാദ് അലിയാണ് (34) പൊലീസിന്റെ പിടിയിലായത്. സ്കൂൾ അദ്ധ്യാപകനായ യുവാവ് ഭാര്യയുടെ ഉമ്മുമ്മയുടെ ഘാതകനും സ്വന്തം സ്കൂളിൽ നടന്ന മോഷണക്കേസിലെ പ്രതിയുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ വീട്ടുകാർക്കൊപ്പം നാട്ടുകാരും സഹപ്രവർത്തകരും അന്തം വിട്ടിരിക്കുകയാണ്. കുട്ടികൾക്ക് അറിവ് പകർന്നുനൽകുകയും അവരെ നേർവഴിക്ക് നയിക്കുകയും ചെയ്യേണ്ടയാൾ കൊടും ക്രിമിനലായിരുന്നുവെന്ന് വെളിപ്പെട്ടത് മങ്കട നിവാസികൾക്കാർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
#പൊലീസിന് പിഴച്ചില്ല
മങ്കട രാമപുരത്ത് തനിച്ച് താമസിച്ചുവന്ന ആയിഷയുടെ കൊലപാതകത്തിൽ പൊലീസിന്റെ കണക്കുകൂട്ടലുകളും കണ്ടെത്തലുകളും തെല്ലും പിഴച്ചില്ല. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ കൃത്യസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ച സൂചനകളും കൊലപാതകത്തിന്റെ രീതിയും മറ്റ് സാഹചര്യതെളിവുകളും കൊലയാളി ആയിഷയ്ക്ക് അടുപ്പമുള്ളയാണെന്ന് തീർച്ചപ്പെടുത്താൻ പൊലീസിനെ സഹായിച്ചു.
മമ്പാട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ പത്തുവർഷത്തോളമായി ഐ.ടി. ഗസ്റ്റ് അദ്ധ്യാപകനാണ് നിഷാദ് അലി. ജൂലായ് 16ന് രാത്രി ഒമ്പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവർ ധരിച്ചിരുന്ന എട്ടേകാൽ പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
വീട്ടിൽ ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നതിൽ നിന്നാണ് വീട്ടിൽ ആയിഷയ്ക്ക് അടുപ്പമുള്ള ആരോ എത്തിച്ചേർന്നിരുവെന്ന സൂചനയിലേക്ക് കാര്യങ്ങളെത്തിയത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വീട്ടിൽ വന്നുപോയതാരെന്ന് കണ്ടെത്തുക കേസിൽ നിർണായകമാണ്. നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ ആയിരത്തോളം പേരെ നേരിട്ടും ഫോൺ വഴിയും പൊലീസ് ചോദ്യംചെയ്തു. ഇതിൽ നിന്നാണ് ബന്ധുവും സാമ്പത്തിക ബാദ്ധ്യതകളുമുള്ള നിഷാദ് അലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. നിഷാദ് അറിയാതെ ഇയാളുടെ ഓരോ നീക്കങ്ങളും പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചു. അലിയുമായി പണമിടപാടുകൾ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്ന് നിഷാദിനെ കസ്റ്റഡിയിലെടുത്തു.
ഒന്നിൽ പിഴച്ചു,
മൂന്നിൽ ലക്ഷ്യം കണ്ടു
ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട് പ്രതിക്ക് അരക്കോടിയോളം രൂപയുടെ ബാദ്ധ്യതകളുണ്ടായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിഷയുടെ ആഭരണങ്ങൾ ശ്രദ്ധിച്ചിരുന്ന നിഷാദ് ഇത് എങ്ങനെയും കൈക്കലാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. തന്റെ കട ബാദ്ധ്യതകൾ ബന്ധുക്കൾക്കിടയിൽ ചിലർക്കും നാട്ടുകാർക്കും അറിയാവുന്നതിനാൽ ഉമ്മുമ്മയിൽ നിന്ന് ഇവ പെട്ടെന്ന് കൈക്കലാക്കുക സാദ്ധ്യമല്ലെന്ന് നിഷാദിന് മനസിലായി. പണയം വയ്ക്കാനോ വിൽക്കാനോ ചോദിച്ചാൽ കിട്ടില്ലെന്നും ഭാര്യ അതിന് കൂട്ടുനിൽക്കില്ലെന്നും ബോദ്ധ്യമായപ്പോഴാണ് ആഭരണങ്ങൾ കൈക്കലാക്കാൻ നിഷാദ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം ലക്ഷ്യം വച്ച് പലതവണ വീട്ടിലെത്തി ആയിഷയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചു.
ഒരുമാസം മുമ്പ് പദ്ധതിയിട്ട് രണ്ടുതവണ കൊല നടത്താനായി വൈകുന്നേരം രാമപുരത്തെത്തി. എന്നാൽ ദേശീയപാതയോരത്തെ വീടായതിനാലും കടയും ആളുകളുമുള്ളതിനാലും നടന്നില്ല. മൂന്നാംശ്രമത്തിൽ സമയം മാറ്റി രാവിലെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിനുശേഷം യാതൊരു സംശയത്തിനും ഇട നൽകാതെ സ്വന്തം വീട്ടിലെത്തി. രാത്രി ആയിഷുമ്മയുടെ മരണവിവരം ഭാര്യ പറഞ്ഞപ്പോൾ ഭാര്യയെയും കൂട്ടി രാമപുരത്തെത്തി. സംശയത്തിനിടയില്ലാതെ ബന്ധുക്കൾക്കൊപ്പം എല്ലാ കാര്യത്തിനും ഒപ്പംനിന്നു. പിറ്റേന്ന് ഖബറടക്കത്തിനുശേഷമാണ് മടങ്ങിയത്.
സ്കൂളിലെ കാമറയും പണവും കവർന്നു
കുട്ടികളുടെ സ്വർണവും കടംവാങ്ങി
ജോലിചെയ്യുന്ന സ്കൂളിലെ കാമറയും പണവും നഷ്ടപ്പെട്ട കേസിലും ഇയാൾ ക്കെതിരേയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
ജോലിചെയ്യുന്ന സ്കൂളിൽ നടന്ന മോഷണവും പഠിപ്പിക്കുന്ന കുട്ടികളിൽ നിന്ന് മറ്റും സ്വർണാഭരണങ്ങൾ വാങ്ങി പണയംവച്ച വിവരങ്ങളും ലഭിച്ചു. പൊലീസ് അന്വേഷിച്ചപ്പോൾ പ്രതി നാട്ടിലില്ലെന്നുമറിഞ്ഞു. സ്കൂളിന്റെ പൂട്ട് തകർത്ത് 80,000 രൂപയും ലക്ഷത്തോളം രൂപയുടെ കാമറയും മോഷ്ടിച്ചിരുന്നു. സ്കൂളിലെ മോഷണത്തിനുപിന്നിൽ ഐ.ടി. അദ്ധ്യാപകനായ ഇയാളാണെന്ന തെളിവുകളും ലഭിച്ചു. തിരിച്ചറിയാതിരിക്കാൻ സി.സി ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡി.വി.ആർ വടപുറം പുഴയിൽ എറിഞ്ഞെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.കാ
മറ കോഴിക്കോട് ബസ് സ്റ്റാന്റിനടുത്തെ കടയിൽ വിറ്റു. നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന ഈ കേസിനും തുമ്പായതായി പൊലീസ് പറഞ്ഞു. ഈ കേസുകളിൽ നിന്നെല്ലാമാണ് നിഷാദിലേക്ക് അന്വേഷണസംഘമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |