കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.സെസി അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. പല തവണ മാറ്റിവച്ച ശേഷമാണ് ഹൈക്കോടതി ഇന്ന് കേസിൽ വിധിപ്രസ്താവന നടത്തിയത്.
താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും സെസി കോടതിയിൽ വാദിച്ചു. സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തക്ക തെളിവുകളൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും വാദിച്ചു. എന്നാൽ, ഇത് അംഗീകരിക്കാതെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ വേഗം പരിഗണിക്കണം എന്ന ആവശ്യവും ഇവർ ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.
പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇവർ ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ എത്തിയിരുന്നെങ്കിലും ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയതു വ്യക്തമായതിനെ തുടർന്ന് പൊലീസിന്റെ കണ്ണു വെട്ടിച്ചു മുങ്ങിയിരുന്നു.
ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അതോറിട്ടിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ, അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതയില്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |