ആലപ്പുഴ: അഭിഭാഷക ചമഞ്ഞ് കോടതികളെയും കക്ഷികളെയും കബളിപ്പിച്ച് വിലസിയ വ്യാജ അഭിഭാഷക സെസി സേവ്യറിനെ പിടികൂടാൻ പൊലീസിനും പേടിയോ? സെസിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാൻ നിർദേശം നൽകി ആഴ്ചകൾ പിന്നിട്ടെങ്കിലും അതിന് തയ്യാറാകാത്ത സെസിയെ പിടികൂടാൻ പൊലീസ് കൂട്ടാക്കാത്തതാണ് സംശയങ്ങൾക്കിടയാക്കുന്നത്. പൊലീസിലെയും അഭിഭാഷക സമൂഹത്തിലെയും രാഷ്ട്രീയ രംഗത്തെയും ചില ഉന്നതരുമായുള്ള അടുപ്പവും ബന്ധങ്ങളുമാണ് പൊലീസിനെപ്പറ്റിച്ച് സെസി വിലസുന്നതിന് കാരണമെന്നാണ് ആക്ഷേപം. കോടതി നിർദേശം അവഗണിച്ച് കഴിയുന്ന സെസി വിവാദങ്ങൾ അടങ്ങിയശേഷം കീഴടങ്ങാമെന്ന തീരുമാനത്തിലാണെന്നാണ് സൂചന.
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
സെസിയെ പിടികൂടാൻ കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. സെസിയുടെ ഫോട്ടോയും കുറ്റകൃത്യം സംബന്ധിച്ച ലഘുവിവരണവും അടങ്ങിയ നോട്ടീസിൽ വിവരങ്ങൾ അറിയിക്കാൻ പൊലീസുദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളുമുണ്ട്. ലുക്ക് ഔട്ട് ഇറങ്ങിയശേഷം ചില വിവരങ്ങൾ ഇവരെപ്പറ്റി പൊലീസിന് ലഭിച്ചെങ്കിലും രഹസ്യമായി അതിൻമേൽ നിരീക്ഷണം നടത്തി വരികയാണ്. മതിയായ യോഗ്യതയില്ലാതെയാണ് സെസി ആലപ്പുഴക്കോടതിയിൽ പ്രാക്ടീസ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് സെസിക്കെതിരെ കേസെടുത്തത്. ആലപ്പുഴയിൽ പ്രാക്ടീസിനിടെ സെസി ബാർഅസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിനെ തുടർന്ന് അഭിഭാഷകർക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് പരാതികൾക്ക് ഇടയാക്കിയതും സെസി വ്യാജ അഭിഭാഷകയാണെന്ന വിവരം പുറത്തായതും. സെസിക്ക് യോഗ്യതയില്ലെന്ന വിവരം വെളിപ്പെട്ടതിനെതുടർന്ന് യോഗ്യതാരേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് സെസിക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തത്. സംഗീതയിൽ നിന്ന് വിവരം ശേഖരിച്ച ശേഷമാണ് പൊലീസ് ആൾമാറാട്ടക്കുറ്റം ചുമത്തിയത്. ഇതറിയാതെ ജൂലായ് 22ന് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി ജാമ്യമെടുക്കാൻ ശ്രമിച്ച സെസി തനിക്കെതിരെ വഞ്ചനാ കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതായി മനസിലാക്കുകയും അവിടെ നിന്ന് മുങ്ങുകയുമായിരുന്നു.
ചങ്ങനാശേരി സ്വദേശിയായ അഭിഭാഷകനൊപ്പം ചങ്ങനാശേരി, കോട്ടയം കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ ഇയാളുമായി സെസി പിണങ്ങുകയും ആലപ്പുഴ കോടതിയിലേക്ക് പ്രാക്ടീസ് മാറ്റുകയുമായിരുന്നു. ആലപ്പുഴയിൽ അഭിഭാഷകയായി തുടരുന്നതിനിടെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആലപ്പുഴ ബാറിലെ ലൈബ്രേറിയനായി മാറുകയും ചെയ്തത് ചില അഭിഭാഷകരുടെ വിരോധത്തിനിടയാക്കി. ഇതിനിടെ സെസി ആദ്യം പ്രാക്ടീസ് ചെയ്ത ചങ്ങനാശേരിയിലെ അഭിഭാഷകന്റെ സുഹൃത്തായ ആലപ്പുഴ ബാറിലെ മറ്റൊരു അഭിഭാഷകനാണ് സെസിക്ക് യോഗ്യതയില്ലെന്ന വിവരം സഹപ്രവർത്തകരിൽ ചിലരോട് വെളിപ്പെടുത്തിയത്. തുടർന്നാണ് ബാർ അസോസിയേഷൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ എൽ.എൽ.ബി യോഗ്യതയില്ലാതെയും എൻറോൾമെന്റ് ചെയ്യാതെയും അഭിഭാഷക ചമഞ്ഞ സെസി കോടതി നിയോഗിച്ച കമ്മിഷനായി സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |