പാലോട്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പാതിരാത്രി വഴിയരികിൽ ഉപേക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. കടയ്ക്കൽ പുലിപ്പാറ വാലുപച്ച തടത്തിവിളവീട്ടിൽ നിഖിൽ (19), കടയ്ക്കൽ മുകുന്ദേരി അയിരക്കുഴി പാലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 14ന് രാത്രിയിലാണ് പാലോട് ഇലവുപാലം സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ അഞ്ചുമണിയോടെ തേരിയിൽ ഭാഗത്തു നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി അടുത്തകാലത്ത് പരിചയപ്പെട്ട രണ്ടുപേരാണ് ബൈക്കിലെത്തി തന്നെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. കുട്ടിയെ കൊല്ലായിൽ ഭാഗത്തേക്ക് കൊണ്ടുപോയ ഇവർ സമീപത്തുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് ബൈക്കിൽ തിരികെ ഇലവുപാലത്തിന് സമീപം കൊണ്ടുവന്നിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കം പൊലീസ് പ്രതികളെ പിടികൂടി.
റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നിർദ്ദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ, എസ്.ഐ ബാബുകാണി, ഗ്രേഡ് എസ്.ഐമാരായ റഹിം, ഉദയൻ, എസ്.സി.പി.ഒമാരായ രാജേഷ്, രഞ്ജീഷ്, സജീവ്, റിയാസ് ഗീത, ഷൈലാബീവി, സി.പി.ഒ സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |