മലയിൻകീഴ്: സി.പി.എം നേതാവിന്റെ വീടിന് നേരെ പടക്കമെറിഞ്ഞ കേസിൽ മുഖ്യപ്രതി പിടിയിലായി. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ എസ്. അമലിനെയാണ് (22 - കുട്ടു) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗവും വിളപ്പിൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പേയാട് വിട്ടിയം കാർമ്മൽ സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ അസീസിന്റെ വീടിന് നേരെ തിങ്കളാഴ്ച വൈകിട്ട് 4.15ഓടെയാണ് ആക്രമണമുണ്ടായത്.
അസീസിന്റെ ഭാര്യ ഫാത്തിമയും മൂത്ത മകനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അസീസിന്റെ മകനുമായിട്ടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. വിളപ്പിൽശാല എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിൽ പേയാട് ഭാഗത്തു നിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾ ഒളിവിലാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും എസ്.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |