കോതമംഗലം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസയെ വെടിവച്ച് കൊന്ന് രാഖിൽ ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ബീഹാറിൽ നിന്ന് തോക്ക് വാങ്ങാനും കൊണ്ടുവരാനും രാഖിലിനെ സഹായിച്ച കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി. തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ (22), ഇടനിലക്കാരനും ബീഹാർ സ്വദേശിയുമായ മനീഷ് കുമാർ വർമ്മ (21) എന്നിവർ മൂന്നും നാലും പ്രതികളാണ്. ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32) ആണ് ഒന്നാം പ്രതി. 81 സാക്ഷികളുണ്ട്.
കഴിഞ്ഞ ജൂലായ് 30ന് ആണ് മാനസയെ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ വച്ച് വെടിവച്ചു കൊന്ന ശേഷം രാഖിൽ സ്വയം വെടിയുതിർത്ത് മരിച്ചത്.
മൂന്നു പ്രതികളും ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
റൂറൽ എസ്.പി കെ.കാർത്തിക്ക്, ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ വി.എസ്.വിപിൻ, എസ്.ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ്, മാർട്ടിൻ ജോസഫ്, കെ.വി ബെന്നി, എ.എസ്.ഐ മാരായ വി.എം.രഘുനാഥ്, ടി.എം മുഹമ്മദ് സി.പി. ഒമാരായ അനൂപ്, ഷിയാസ്, ബേസിൽ, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |