കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി യൂസഫ് സിയ മുംബയിൽ അറസ്റ്റിലായി. അധോലോക കുറ്റവാളി രവി പൂജാരിക്ക് ക്വട്ടേഷൻ നൽകാൻ ഇടനിലക്കാരനായത് സിയയാണ്. വിദേശത്തേക്ക് കടക്കാൻ മുംബയ് വിമാനത്താവളത്തിൽ വ്യാഴാഴ്ച എത്തിയപ്പോഴാണ് പിടിയിലായത്.
വ്യാജ പാസ്പോർട്ടുമായെത്തിയ സിയയെ തിരച്ചിൽ നോട്ടീസ് പ്രകാരം തിരിച്ചറിഞ്ഞ സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) ക്ക് കൈമാറി. ഇന്നലെ കൊച്ചിയിലെ എ.ടി.എസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കാസർകോട്ടെ ഗുണ്ടാനേതാവായ സിയയുടെ നിർദ്ദേശപ്രകാരമാണ് ക്വട്ടേഷൻ സംഘം ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത്. ബിലാൽ, വിപിൻ എന്നിവരാണ് 2018 ഡിസംബർ 15ന് ബ്യൂട്ടിപാർലറിലെത്തി വെടിവച്ചത്. ബിലാൽ, വിപിൻ, അൽത്താഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എ.ടി.എസ് ബംഗളുരു ജയിലിൽ നിന്ന് രവിപൂജാരിയെയും അറസ്റ്റ് ചെയ്തു. നിസാം സലീം, അജാസ് എന്നീ പ്രതികളെ പിടികൂടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |