ആലുവ: നഗരത്തിൽ കാസിനോ തിയേറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്സിലെ അടച്ചിട്ട വീട്ടിൽ നിന്ന് 13 പവൻ സ്വർണാഭരണങ്ങളും 7000 രൂപയും കവർന്നു. കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ സുദർശന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച രാത്രി സുദർശനും ഭാര്യയും ചേർന്ന് മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോയി. മക്കളെ കീഴ്മാട്ടിലെ തറവാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെ സുദർശനൻ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന അവസ്ഥയിലായിരുന്നു. മുറിക്കകത്തെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. അലമാര പൂട്ടിയിരുന്നില്ലെന്ന് സുദർശനൻ പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറാണ് സുദർശനന്റെ ഭാര്യ.
ആലുവ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഈ വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |