ഗുരുവായൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സാമൂഹ്യമാദ്ധ്യമം വഴി പരിചയപ്പെടുകയും നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വിളയിൽ മുണ്ടപറമ്പ് സ്വദേശികളായ കണ്ടമംഗലത്ത് വീട്ടിൽ മുഹമ്മദാലി (25), ആരാൻകുഴി വീട്ടിൽ ഇർഷാദ് എന്ന് വിളിക്കുന്ന അൽഅമീൻ (19) എന്നിവരെയാണ് ഗുരുവായൂർ എസ്.എച്ച്.ഒ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പെൺകുട്ടികളുമായി ചാറ്റ് ചെയ്തുകയും ചാറ്റ് ചെയ്യുന്നത് വിഡിയോ റെക്കാഡ് ചെയ്ത ശേഷം വീട്ടുകാരെയും മറ്റും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടികളുടെ നഗ്ന ശരീരം വിഡീയോകോൾ വഴി കാണിക്കാൻ ആവശ്യപ്പെടുകയുമാണ് പ്രതികൾ ചെയ്തു വന്നിരുന്നത്. വിഡീയോകോൾ ചെയ്യുന്ന പെൺകുട്ടികളുടെ വിഡീയോകോൾ സ്ക്രീൻ റെക്കാഡ് ചെയ്ത് സൂക്ഷിച്ച് കൂട്ടുകാർക്കും മറ്റും അയച്ച് കൊടുക്കുകയും പിന്നീട് വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തുകയും പ്രതികൾ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുളള നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗികമായി ചൂഷണത്തിന് വിധേയമാക്കിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്.ഐ. കെ.ജി. ജയപ്രദീപ്, എ.എസ്.ഐമാരായ എം.ആർ. സജീവ്, ജലീൽ, സി.പി.ഒ ഷിജിൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം മലപ്പുറത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ മുഹമ്മദാലി, ഇർഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |