തിരുവനന്തപുരം: ജനങ്ങൾ നഗരസഭയുടെ സോണൽ ഓഫീസുകളിൽ അടച്ച നികുതിപ്പണം തട്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മുടന്തുന്നു. നാളുകളേറെയായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിന് പിന്നിൽ പൊലീസിന്റെ അലംഭാവമാണെന്നാണ് ആരോപണം,
കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുകയായിരുന്നു.
ആറ്റിപ്ര, ശ്രീകാര്യം, നേമം എന്നീ മൂന്ന് സോണലുകളിലാണ് നികുതിവെട്ടിപ്പ് നടന്നത്. ആറ്റിപ്ര സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ജോർജ്ജ് കുട്ടി, ശ്രീകാര്യം സോണലിലെ ഓഫീസ് അറ്റൻഡന്റ്, ബിജു, നേമം സോണലിലെ സൂപ്രണ്ട് ശാന്തി, കാഷ്യർ സുനിത എന്നിവരെയാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. എന്നാൽ വൈകാതെ ഇവർ ജാമ്യംനേടി പുറത്തിറങ്ങി. പ്രതിഷേധങ്ങളും കെട്ടടങ്ങിയതോടെ അന്വേഷണവും നിലച്ചു.
അന്വേഷിക്കാൻ ഇനിയുമേറെ...
അറസ്റ്റിലായവർ എങ്ങനെയാണ് തട്ടിപ്പ് നടത്തിയത്, തട്ടിപ്പിൽ കൂടുതലാളുകൾക്ക് പങ്കുണ്ടോ എന്നീ അന്വേഷണങ്ങളെല്ലാം പാതിവഴിയിലാണ്.
ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ശേഖരിക്കേണ്ട രേഖകളും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ നേമം സോണലിലെ കാഷ്യർ സുനിത അഴിമതിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ടും അന്വേഷണം ഉണ്ടായില്ല.
തുക തിരിച്ചുപിടിക്കൽ വൈകും
അറസ്റ്റിലായവർ കുറ്റക്കാരാണെന്ന് തെളിയിക്കാൻ യാതൊന്നും പൊലീസിന്റെ പക്കലില്ല. തട്ടിയെടുത്ത പണം പ്രതികൾ വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്രിലായവർ കുറ്റക്കാരാണെന്ന് തെളിയിക്കുക പ്രയാസമാകും. ഇത് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനും തടസം സൃഷ്ടിക്കും. അന്വേഷണം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പ്രത്യേകം ശുപാർശയില്ലാത്തതിനാൽ ഇത് തള്ളി. നിലവിൽ ലോക്കൽ പൊലീസിന് മറ്റു കേസുകളുടെ ഇടയിൽ നികുതി വെട്ടിപ്പ് കേസിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുമാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |