കൊച്ചി: നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത കേസിൽ പ്രതികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മോഫിയയുടെ മരണത്തിൽ പങ്കില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്. തങ്ങൾക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
നവംബർ 22 നാണ് മോഫിയയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതോടെ 25ന് ഇവരെ പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീപീഡനം, സ്ത്രീധനമരണം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് സുഹൈലും മോഫിയയും വിവാഹിതരായത്. ഒക്ടോബർ 27ന് ഇവർ നിയമപരമായി വിവാഹമോചനം നേടിയെന്നും ഇതിനുശേഷമാണ് പീഡനമാരോപിച്ച് മോഫിയ പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു. നവംബർ 22ന് മോഫിയയുടെ മാതാപിതാക്കളെയും തങ്ങളെയും ആലുവ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽവച്ച് മോഫിയ തന്റെ മുഖത്തടിച്ചെന്ന് സുഹൈൽ ഹർജിയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് സി.ഐ സ്വീകരിച്ച നടപടികളാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് മോഫിയയുടെ മാതാപിതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനാവശ്യമായാണ് തങ്ങളെ കേസിൽ പ്രതി ചേർത്തിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ അഡി. സെഷൻസ് കോടതി തള്ളിയിരുന്നു.
സമരം നടത്തിയ യൂത്ത് കോൺഗ്രസുകാരെ
പൊലീസ് വീടുവളഞ്ഞ് പിടികൂടി
ഭർതൃപീഡനത്തെ തുടർന്നും പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അപമാനം സഹിക്കാനാകാതെയും ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള സമരത്തിൽ പങ്കെടുത്ത മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അർദ്ധരാത്രി വീടുവളഞ്ഞ് പിടികൂടി.
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്റഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് അറസ്റ്റുചെയ്തത്. മറ്റ് ചിലരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തിയ അൻവർ സാദത്ത് എം.എൽ.എ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു. അറസ്റ്റിലായവരെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും എം.എൽ.എ കൂടെപ്പോയി.
പൊലീസ് സ്റ്റേഷനിൽ ഡി.ഐ.ജിയുടെ വാഹനത്തിന് കേടുപാടുകളുണ്ടാക്കിയതും എസ്.പി ഓഫീസ് മാർച്ചിൽ നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവരാരെയും നേരത്തെ പൊലീസ് പ്രതിപ്പട്ടികയിൽപ്പെടുത്തിയിരുന്നില്ല. പ്രതിപ്പട്ടികയിലുള്ളവരെല്ലാം ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.
പിടിയിലായ പ്രതികൾക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നീതിക്കുവേണ്ടി പോരാട്ടം നടത്തിയ രാഷ്ട്രീയനേതാക്കളെ പിടികിട്ടാപ്പുള്ളികളെപ്പോലെ അസമയത്ത് വന്ന് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഇതുകൊണ്ടൊന്നും കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു.
സി.ഐക്കെതിരെയുള്ള ആരോപണം
സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന സി.എൽ. സുധീറിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മോഫിയയുടെ പിതാവ് ദിൽഷാദ് കോടതിയെ സമീപിക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ സി.ഐയെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി.ഐ മോശമായി പെരുമാറിയെന്ന ആക്ഷേപവും മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ സി.ഐക്കെതിരായ പരാമർശത്തിന്റെ കാരണവും അന്വേഷിക്കാൻ സിറ്റി ട്രാഫിക്ക് എ.സി.പി ഷെൽബിയെ ഡി.ജി.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.ഐക്കെതിരായ അന്വേഷണം ഊർജിതമായി നടക്കുന്നതായി പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും മോഫിയയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ വിശ്വാസമില്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്.നവംമ്പർ 22നാണ് മോഫിയ ആലുവയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. കോതമംഗലം സ്വദേശികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ കാക്കനാട് ജയിലിൽ റിമാൻഡിലാണ്. എട്ടു മാസം മുമ്പ് പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണെന്നും പറഞ്ഞ് സുഹൈൽ പീഡിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |