കാസർകോട്: ചന്ദ്രഗിരി പുഴയുടെ വിവിധ ഭാഗങ്ങളിലെ അനധികൃത കടവുകൾ കേന്ദ്രീകരിച്ച് തോണിയിൽ പുഴമണൽ കടത്തുന്ന സംഘത്തെ പിടികൂടാൻ പൊലീസിന്റെ സംയുക്ത റെയ്ഡ്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ മണൽവേട്ട ഉച്ചവരെ നീണ്ടു. പുഴയുടെ ഇരുകരകളിലുമായി മണൽ വാരലിൽ ഏർപ്പെട്ട ഏഴ് തോണികൾ പൊലീസ് സംഘം പിടികൂടി നശിപ്പിച്ചു.
മേൽപറമ്പ് പൊലീസ് പരിധിയിലെ പെരുമ്പള ഭാഗത്തെ കടവുകളിൽ നിന്ന് മൂന്നു തോണികളും കാസർകോട് ടൗൺ പൊലീസ് പരിധിയിലെ തുരുത്തി ഭാഗങ്ങളിൽ നിന്ന് നാലു തോണികളുമാണ് പിടികൂടിയത്. തോണിയുടെ ഉടമകളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. കാസർകോട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെയും ബേക്കൽ ഡിവൈ.എസ്.പി സി. കെ സുനിൽ കുമാറിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പൊലീസ് റെയ്ഡിൽ കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. അജിത്കുമാർ, മേൽപ്പറമ്പ ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്.ഐമാരായ എം.വി വിഷ്ണു പ്രസാദ്, വിജയൻ, പൊലീസുകാരായ സുരേഷ്, ശ്രീജിത്ത്, രതീഷ് ജയേഷ്, അജീഷ് എന്നിവർ പങ്കെടുത്തു.
പിന്നൽ മാഫിയാസംഘം
അനധികൃത കടവുകൾ ഉണ്ടാക്കി ചന്ദ്രഗിരി പുഴയിൽ നിന്ന് മണൽ കടത്ത് വ്യാപകമായിരുന്നു. അംഗീകൃത കടവുകൾക്ക് സമാന്തരമായാണ് അനധികൃത കടവുകൾ പ്രവർത്തിച്ചിരുന്നത്. ഇതിന് സ്ഥലം ഒരുക്കി കൊടുക്കുന്നതിനും തോണികളെയും ആളുകളെയും വിട്ടുകൊടുക്കാനും വലിയ മാഫിയാസംഘങ്ങൾ തന്നെ ജില്ലയുടെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |