പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്തുനൽകുന്നതിന് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസർ കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ് കുമാർ (52)നെ വിജിലൻസ് അറസ്റ്റുചെയ്തു. വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കൈയിൽ നിന്ന് 3000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസങ്ങൾ ഉണ്ടെന്നുപറഞ്ഞ് 5000 രൂപയുമായി വരാൻ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നൽകാൻ നിർവാഹമില്ലെന്ന് പറഞ്ഞപ്പോൾ 3000 രൂപ കൊണ്ടുവരാൻ പറഞ്ഞു. തുടർന്ന് ശിവകുമാർ പത്തനംതിട്ട വിജിലൻസ് ഡിവൈ. എസ്. പി ഹരിവിദ്യാധരന് പരാതി നൽകി. വിജിലൻസ് നൽകിയ പണവുമായാണ് ഇന്നലെ വൈകിട്ട് 4ന് ഓഫീസിൽ എത്തിയത്. ഒരു വിജിലൻസ് ഉദ്യോഗസ്ഥൻ വിവരാവകാശ അപേക്ഷ നൽകാനെന്ന പേരിൽ വില്ലേജ് ഓഫീസിനുള്ളിൽ നിന്നു. പുറത്ത് മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മുറിയിലെ ജനാല കർട്ടനുകൾ നീക്കിയിട്ടും പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷവുമാണ് ശിവകുമാറിനോട് വില്ലേജ് ഓഫീസർ പണം വാങ്ങിയത്. ഉടനെ വിജിലൻസ് പിടികൂടി. ഈ സമയം ഇയാളുടെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു . വില്ലേജ് ഓഫീസർക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |