പാലക്കാട്: കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആയുധങ്ങൾ തയ്യാറാക്കി നൽകിയ കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നസീറിന്റെ സുഹൃത്താണ് ഷാജഹാൻ. കൊല്ലങ്കോട് സ്വദേശിയായ നസീറാണ് കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത നാലുപേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ ചീക്കോട് സ്വദേശി നൗഫൽ മുഹമ്മദാലി, വണ്ടൂർ പുളിവെട്ടി സ്വദേശി മുഹമ്മദ് ഇബ്രാഹിം മൗലവി, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, വാഹനം ഒരുക്കി നൽകിയ നസീർ എന്നിവരെയാണ് പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തത്.
നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി എസ്.പി ആർ. വിശ്വനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |