പാവറട്ടി: മക്കളും മരുമകനും 72-കാരനായ അച്ഛനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് വടക്കാഞ്ചേരി മുൻസിഫ് ടി.കെ. അനിരുദ്ധൻ ഉത്തരവിട്ടു. സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച് കാലങ്ങളായി ഭാര്യക്കൊപ്പം താമസിച്ച് വരുന്ന വീടും സ്ഥലവും മക്കൾ സുശീല, ജയന്തി എന്നിവരും മരുമകനായ കുന്നംകുളം കൊല്ലരവളപ്പിൽ കൃഷ്ണൻ മകൻ സുരേഷും ചേർന്ന് അവരുടെ പേരിലാക്കിതന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നെന്ന് കാട്ടി കുന്നംകുളം പോർക്കളങ്ങട് ചൂണ്ടപ്പുരയ്ക്കൽ ഭാസ്കരൻ നൽകിയ കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. വിദ്യാഭ്യാസക്കുറവും കാഴ്ച്ചക്കുറവുമുള്ള ഭാസ്കരൻ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്ത സമ്പാദ്യം കൊണ്ട് പണി കഴിപ്പിച്ച ഇരുനില വീട്ടിലാണ് കാലങ്ങളായി താമസം. ഇതിനിടെ മറ്റ് മക്കൾക്ക് കൂടി അവകാശം നൽകുന്ന രീതിയിൽ വീടും സ്ഥലവും മരണപത്രം എഴുതി രജിസ്റ്ററാക്കാമെന്ന് വിശ്വസിപ്പിച്ച് പെൺമക്കളും മരുമകനും ചേർന്ന് സ്വത്തുക്കൾ സ്വന്തം പേരിൽ രജിസ്റ്ററാക്കുകയായിരുന്നുവത്രെ. ഈയിടെ തന്റെ പെൻഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ നികുതി അടക്കാൻ ചെന്നപ്പോഴാണ് തന്റെ പേരിൽ ഇപ്പോൾ വസ്തുവഹകളില്ല എന്ന് ഭാസ്കരന് ബോദ്ധ്യപ്പെടുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഭാസ്കരൻ അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തിരം നൽകിയ കേസിലാണ് വടക്കാഞ്ചേരി മുൻസിഫ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കൾ കൈക്കലാക്കിയ പ്രതികൾക്കെതിരെ ഭാസ്കരൻ കുന്നംകുളം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |