കൊച്ചി: യുവതിയെ കബളിപ്പിച്ച് തട്ടിയെടുത്ത കാറുമായി കടന്നയാളെ നഗരത്തിനുള്ളിൽ തന്നെ കുടുക്കി സിറ്റി പൊലീസ്. രക്ഷയില്ലാതെ കാറുപേക്ഷിച്ച് വിരുതൻ തടിതപ്പി. കൊച്ചിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് കാർ റാഞ്ചലും പൊലീസ് ചേസും നടന്നത്. മാമംഗലം സണ്ണി എസ്റ്റേറ്റിലെ താമസക്കാരിയുടെ പുത്തൻ ഐ20 കാറാണ് നിമിഷനേരംകൊണ്ട് യുവാവ് കൈക്കലാക്കി കടന്നത്. കാറിലുണ്ടായിരുന്ന ഇവരുടെ ഫോണിലെ ജി.പി.എസ് പൊലീസിന് തുണയായി. സിറ്റി പൊലീസിനെ അരമണിക്കൂർ വെള്ളം കുടിപ്പിച്ച് മുങ്ങിയ മോഷ്ടാവ് യുവതിയുടെ സുഹൃത്താണെന്നും സംശയിക്കുന്നു. സുഹൃത്തുമായി ചേർന്നു വാങ്ങിയതാണെങ്കിലും ഒരിക്കൽപോലും യുവതി കാർ ഇയാൾക്ക് നൽകിയിരുന്നില്ലത്രെ.
സീൻ ഒന്ന്
മാമംഗലത്തെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ യുവതിയോട് കാർ പഞ്ചറാണെന്ന് യുവാവ് അറിയിച്ചു. ഇവർ പുറത്തിറങ്ങിയ തക്കത്തിന് യുവാവ് കാറിൽ കയറി പാഞ്ഞു. യുവതി അറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് ഇടപെട്ടു. ഇയാൾ കടന്നുപോകുന്ന വഴി അപ്പപ്പോൾ വയർലെസിൽ സിറ്റി പൊലീസിലെ ടീമുകൾക്ക് എത്തി. പാലാരിവട്ടം വഴി തൃപ്പൂണിത്തുറയിലേക്കാണ് ഇയാൾ ആദ്യം പോയത്. പൊലീസ് പിന്നാലെ കൂടിയപ്പോൾ ജില്ല വിടുകയായി ലക്ഷ്യം.
സീൻ രണ്ട്
കുമ്പളം ടോൾപ്ലാസ കടക്കാതെ ഇടറോഡിലൂടെ കാർ പറത്തിയെങ്കിലും ഹൈവേ പൊലീസ് പിന്നാലെയെത്തി. തുടർന്ന് മാടവനയിൽ കാർ ഉപേക്ഷിച്ച് മുങ്ങി. ഹൈവേ പൊലീസ് എസ്.ഐ രമേശനും ടീമും തൊട്ടടുത്ത് എത്തിയെങ്കിലും തലനാരിഴയ്ക്ക് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കാറിൽ ലോപ്ടോപ്പും പേഴ്സും ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |