നിലമ്പൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി ഗൂഡല്ലൂരിൽ താമസക്കാരായ മൂന്ന് മലയാളി യുവാക്കളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ് (25), മുർഷിദ് കബീർ(19), അൻഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ ഒളിപ്പിച്ച് കടത്തിയ 55 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എയും പിടികൂടി.
ബാംഗ്ലൂർ,ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ ഗൂഡല്ലൂർ, നാടുകാണി ഭാഗത്തുള്ള പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് കടത്തുന്നതായും ഇതിന് ഇടനിലക്കാരായി യുവാക്കളും വിദ്യാർത്ഥികളുമുൾപ്പടെയുള്ള ചിലർ പ്രവർത്തിക്കുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂർ ടൗണിലും പരിസരങ്ങളിലും നടത്തിയ വ്യാപകപരിശോധനയിലാണ് കനോലി പ്ലോട്ടിനു സമീപം വച്ച് ഇവരെ പിടിച്ചെടുത്തത്. പിടിച്ച എം.ഡി.എം.എയ്ക്ക് 3 ലക്ഷം രൂപ വില വരും.
പ്രതികളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി നിലമ്പൂർ ഡിവൈഎസ്പി സാജു.കെ .എബ്രഹാം അറിയിച്ചു. നിലമ്പൂർ എസ്.ഐ. നവീൻ ഷാജ്, ജില്ലാആന്റിനാർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ, എം. അസൈനാർ, പ്രശാന്ത് പയ്യനാട് , എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ ,അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ്അലി, ടി.നിബിൻദാസ്, , കെ.ദിനേഷ് , ജിയോ ജേക്കബ്, നിലമ്പൂർ സ്റ്റേഷനിലെ സിപിഒമാരായ ജംഷാദ്, മുഹമ്മദ് ഷിഫിൻ, പ്രിൻസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |