തുറവൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ രണ്ടംഗ സംഘം യുവാവിനെ മൂർച്ചയേറിയ കത്തിക്ക് മുറിവേൽപ്പിച്ചതായി പരാതി.തുറവൂർ വളമംഗലം തെക്ക് പുല്ലംപ്ലാവിൽ വീട്ടിൽ മണിയപ്പൻ പിള്ളയുടെ മകൻ ഗോപകുമാറി(19)നാണ് പരിക്കേറ്റത്. കഴുത്തിനും നെഞ്ചിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പൊന്നാം വെളി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന "ശിവപാർവതി " ബസിൽ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപകുമാറിനെ പിൻസീറ്റിലിരുന്ന രണ്ട് പേർ ആക്രമിക്കുകയായിരുന്നു. മുൻപരിചയമില്ലാത്ത ഇവർ യാതൊരു പ്രകോപനവുമില്ലാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ശരീരത്തിൽ വരയുകയായിരുന്നെന്ന് ഗോപകുമാർ പട്ടണക്കാട് പൊലീസിന്മൊഴി നൽകി. നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റു. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിറുത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവരുടെ കയ്യിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. പട്ടണക്കാട് പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |