തൃശൂർ: കോർപറേഷൻ ഓഫീസിൽ വിജിലൻസ് സംഘം 'ഓപ്പറേഷൻ നിർമ്മാൺ' എന്ന പേരിൽ മിന്നൽ പരിശോധന നടത്തി. എൻജിനിയറിംഗ്, ആരോഗ്യം, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം മുഖ്യമായും പരിശോധിച്ചത്. തൃശൂരിൽ മുഖ്യ ഓഫീസിൽ മൂന്നിടത്തും ഒല്ലൂർ സോണലിലുമായിരുന്നു പരിശോധന.
സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായാണിത്. കെട്ടിട നികുതി, പെർമിറ്റ് എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന പരാതികളെ തുടർന്നാണ് പരിശോധനയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. പരസ്യബോർഡുകളിൽ നിന്നുള്ള വരുമാനം സ്വീകരിക്കുന്നതിൽ കൃത്യതയില്ലെന്ന് കണ്ടെത്തി. അപേക്ഷാഫോമുകളും ശരിയായ വിധത്തിലല്ല സൂക്ഷിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ പല ഫയലുകളിലും നമ്പറുകൾ ശരിയായി രേഖപ്പെടുത്തിയിരുന്നില്ല. കോർപറേഷൻ പണിത കെട്ടിടങ്ങൾക്ക് അനുമതി പത്രമില്ലാത്തതും ശ്രദ്ധയിൽപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. ആവശ്യമായ മറുപടി നൽകുമെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിശദ റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് നൽകും. രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടരവരെ നീണ്ടു. 25 ഓളം ഉദ്യോഗസ്ഥർ പരിശോധനകളിൽ പങ്കാളിയായി. വിജിലൻസ് ഡി.വൈ.എസ്.പി സുരേഷ്, സി.ഐമാരായ ജിംപോൾ, സലീൽകുമാർ, സലീഷ്, സുനിൽദാസ് ഉൾപ്പെടെ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |