അഫ്ഗാൻ പൗരൻ പിടിയിലായ കേസിൽ കുറ്റപത്രം ഉടൻ
കൊച്ചി: തന്ത്രപ്രധാനമായ കൊച്ചി കപ്പൽശാലയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി അഫ്ഗാനിസ്ഥാൻ പൗരൻ ഈദ്ഗുൽ ഒന്നര വർഷത്തോളം തൊഴിലെടുത്ത കേസിൽ പൊലീസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തടക്കം തൊഴിലെടുത്തിട്ടുള്ള ഇരുപത്തിമൂന്നുകാരൻ കപ്പൽശാലയിലെ ജോലി തരപ്പെടുത്തിയതിന് പിന്നിൽ ചാരപ്രവർത്തനം അല്ലെന്നാണ് കണ്ടെത്തൽ. അഫ്ഗാനിൽ നിന്ന് മെഡിക്കൽ വീസയിൽ രാജ്യത്ത് എത്തിയ ഇയാൾ അസാമിലെ മാതാവിന്റെ വീട്ടിലെത്തി. ഇവിടെനിന്ന് മാതൃസഹോദരന്മാർക്കൊപ്പം കൊച്ചിയിൽ വന്ന് കപ്പൽശാലയിൽ കരാർ തൊഴിലാളിയായി കയറിക്കൂടി. പാസ്പോർട്ട് ചട്ടം ലംഘിച്ചതിനും വ്യാജരേഖ ചമച്ചതിനുമാണ് കേസ്. ഈദ്ഗുല്ലാണ് ഒന്നാം പ്രതി. വിദേശ പൗരന് അനധികൃതമായി കപ്പൽശാലയിൽ ജോലി തരപ്പെടുത്തിയതിന് ഈദ്ഗുല്ലിന്റെ നാല് മാതൃസഹോദരന്മാരെയും വ്യാജ രേഖ നിർമ്മിച്ചതിന് അസം സ്വദേശിയായ സുഹൃത്തുമടക്കം ആറ് പേരാണ് പ്രതികൾ. തന്ത്രപധാന മേഖലയിൽ പുറംകരാർ ജോലികൾക്കായി തൊഴിലാളികളെ എടുക്കുന്നതിൽ കപ്പൽശാലയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായാണ് പൊലീസിന്റെ വിലയിരുത്തൽ.
തമ്മിലടി കുടുക്കി
• 2018ൽ വിമാന മാർഗം ഇന്ത്യയിലെത്തി
• ഏറെക്കാലം അസാമിൽ ജോലി ചെയ്തു
• അബ്ബാസ് ഖാനായി വ്യാജരേഖ ചമച്ചു
• തോപ്പുംപടിയിലെ വാടക വീട്ടിൽ താമസം
• മദ്യപിച്ച് ഉടക്കിയ വൈരാഗ്യത്തിൽ അമ്മാവന്മാർ ഒറ്റി.
• കപ്പൽശാല അധികൃതർ പരാതി നൽകി
• 2021 ജൂലായിൽ കൊൽക്കത്തയിൽ നിന്ന് പിടികൂടി
അറിയാം അഞ്ചുഭാഷ
ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും അമ്മ ദലീറോ ബീഗം അസാം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളായിരുന്നു. അവർ വഴിയാണ് വെൽഡിംഗ് ജോലിക്ക് കയറിയത്. ഇംഗ്ളീഷ് ഉൾപ്പെടെ അഞ്ചുഭാഷകൾ ഈദ്ഗുൽ അനായാസം കൈകാര്യം ചെയ്യും.
എൻ.ഐ.എ വരുമോ ?
കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്ന് സൂചനകൾ പുറത്തുവന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. കേസിന്റെ വിവരങ്ങൾ പൊലീസിനോട് എൻ.ഐ.എ ആരാഞ്ഞിരുന്നു. കേരളത്തിലെത്തുന്നതിന് മുമ്പ് ഇയാളുടെ കുടുംബം ഏറെക്കാലം പാകിസ്ഥാനിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെങ്കിലും ജോലി തേടി വീണ്ടും പാകിസ്ഥാനിൽ എത്തിയെന്നാണ് ഈദ്ഗുല്ലിന്റെ മൊഴി. ഈദ്ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്മെന്റാണോയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരുന്നു.
വ്യാജരേഖ ചമച്ച് കപ്പൽശാലയിൽ ജോലിക്ക് കയറിക്കൂടിയ അഫ്ഗാൻ പൗരൻ പ്രതിയായ കേസിൽ കുറ്റപത്രം ഉടൻ കൈമാറും.
എം.എസ്.ഫൈസൽ, എസ്.എച്ച്.ഒ,
സൗത്ത് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |