വർക്കല: 19കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ അഞ്ചംഗസംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല രാമന്തളി കനാൽപുറമ്പോക്കിൽ അങ്കുടുവെന്ന് വിളിക്കുന്ന ബൈജു (27), അയിരൂർ എ.എ ഭവനിൽ അഖിൽ എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ (25), വർക്കല മൈതാനത്ത് കുന്നുവിളവീട്ടിൽ സജാർ (20), ചിലക്കൂർ ഐക്കര വീട്ടിൽ ഷജാൻ എന്ന് വിളിക്കുന്ന കണ്ണൻ (21), ചിലക്കൂർ പണയിൽ വീട്ടിൽ സുഫിയാൻ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി 10ന് രാത്രി വടശ്ശേരിക്കോണം ബോഡി വർക്ക്ഷോപ്പിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വടശ്ശേരിക്കോണം വിളയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീരംഗം വീട്ടിൽ സരണിനാണ് (19) മർദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ബൈക്കിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കാറിലെത്തിയ അഞ്ചംഗ സംഘം കാർ റോഡിന് കുറുകെ ഇട്ട് ബൈക്ക് തടഞ്ഞുനിറുത്തി സരണിനെ ബലമായി കാറിൽ പിടിച്ച് കയറ്റി വർക്കല വള്ളക്കടവ് കടപ്പുറത്ത് കൊണ്ടുപോവുകയായിരുന്നു.
വള്ളം സൂക്ഷിക്കുന്ന ഷെഡിന് അകത്തെത്തിച്ചശേഷം മർദ്ദിക്കുകയും 5000 രൂപയും മൊബൈൽ ഫോണും കവരുകയുമായിരുന്നു. റൂറൽ എസ്.പി ദിവ്യ വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ സി.ഐ വി.എസ്. പ്രശാന്ത്, എസ്.ഐ അജിത്ത്എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ക്യാപ്ഷൻ: 19 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിൽ വർക്കല പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |