ചെറുതോണി: ധീരജ് വധക്കേസിലെ പ്രതികളെ ഇന്നലെ പൊലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനായി ഒന്നാം പ്രതി നിഖിൽ പൈലിയെ രാവിലെ തന്നെ ഇടുക്കി കളക്ടറേറ്റിന് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് തെളിവെടുത്തു.
കൃത്യത്തിന് ശേഷം ഇയാൾ സഞ്ചരിച്ച വഴികളിലൂടെ പൊലീസ് വാഹനത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇയാളെ വാഹനത്തിൽ നിന്ന് പൊലീസ് പുറത്തിറക്കിയില്ല. കസ്റ്റഡിയിൽ വിട്ടു കൊടുത്ത മറ്റ് പ്രതികളായ ടോണി, നിഥിൻ , ജിധിൻ എന്നിവരെയും ഇന്നലെ പുലർച്ചെ പിടികൂടിയ സോയിമോൻ സണ്ണിയെയും അമൽ ബേബിയെയും ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈകിട്ട് അഞ്ച് മണിയോടെ സംഭവം നടന്ന ഇടുക്കി എൻജിനിയറിംഗ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ജില്ലാ പഞ്ചായത്തിന് സമീപം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളിലൊരാളായ ടോണി തേക്കിലകാട് ഒളിച്ചിരുന്ന ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലെത്തി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി. ജയന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ധീരജ് വധം: നിരപരാധികളെ പ്രതിപ്പട്ടികയിൽ ചേർക്കുന്നെന്ന് കെ.എസ്.യു
ഇടുക്കി: ധീരജ് വധക്കേസിൽ സംഭവ സമയത്ത് സ്ഥലത്തില്ലാതിരുന്നവരെയും സംഭവുമായി പുലബന്ധം പോലുമില്ലാത്തവരെയും പ്രതി പട്ടികയിൽ ചേർക്കുകയാണ് പൊലീസെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. ജനസ്വാധീനമുള്ള യുവനേതാക്കളെ കൊലക്കേസിൽപ്പെടുത്തി പ്രതിച്ഛായ നഷ്ടപ്പെടുത്തി സംഘടനയെ തകർക്കുകയെന്നതാണ് സി.പി.എം അജണ്ട. നീതിയുക്തമല്ലാതെ പൊലീസ് ഇതിന് ഒത്താശ ചെയ്യുകയാണ്. ധീരജിന്റെ സഹപ്രവർത്തകർ വാർത്താ മാദ്ധ്യമങ്ങളിൽ നൽകിയ പ്രതികരണത്തിൽ നിന്ന് നിജസ്ഥിതി പകൽ പോലെ വ്യക്തമാണ്. നീതിപൂർവ്വം അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകുന്നില്ല. സത്യസന്ധമായ അന്വേഷണത്തിന് കോൺഗ്രസും കെ എസ്.യുവും എതിരല്ല. പക്ഷേ, പൊലീസ് ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറുന്നത് അംഗീകരിക്കാനാവില്ല. കോളേജ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലുകളും സാഹചര്യത്തെളിവുകളും മൊബൈൽ ടവർ ലൊക്കേഷനുകളും ഉൾപ്പെടെ കണക്കിലെടുത്ത് ശാസ്ത്രീയമായ അന്വേഷണം നടത്തണം. നിരപരാധികളെ കൊലക്കേസ് പ്രതികളാക്കി നേട്ടമുണ്ടാക്കാനുള്ള നികൃഷ്ട രാഷ്ട്രീയത്തെ നിയമപരമായും സംഘടനാപരമായും നേരിടും. ഇക്കാര്യത്തിൽ കെ.എസ്.യുവിന് കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ പിന്തുണയുമുണ്ടെന്നും ടോണി തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |