ആലുവ: കൊലപാതകശ്രമം നടന്നതായി കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകി ഒന്നര മാസം പിന്നിട്ടിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് വീട്ടമ്മയുടെ പരാതി. ആലുവ തോട്ടക്കാട്ടുകര ഓൾഡ് ദേശം റോഡിൽ മേനാച്ചേരി വീട്ടിൽ ലിൻസി ജെയിനാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതികൾക്കും പൊലീസിനുമെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ലിൻസി പറയുന്നു.
ലിൻസി പറയുന്നതിങ്ങനെ: ഡിസംബർ മൂന്നിന് രാത്രി പത്ത് മണിയോടെ ഭർത്താവും മകളുമൊന്നിച്ച് പുറത്തുപോയപ്പോൾ പുളിഞ്ചോട് കവലയിൽ വച്ച് ഒരു കാർ ലിൻസിയുടെ ദേഹത്ത് തട്ടിയിട്ടും നിർത്താതെ പോയി. പിന്തുടർന്ന് കളമശേരിയിൽ വച്ച് കാർ കുറുകെ നിർത്തി പിടികൂടി. ഈ സമയം കാറിലുണ്ടായിരുന്നത് പരിചയക്കാരായ മഞ്ഞുമ്മൽ സ്വദേശിയായ യുവാവും ആലുവ സ്വദേശിനിയായ യുവതിയുമായിരുന്നു. കാറിൽ നിന്നും ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ യുവതി ലിൻസിയുടെ കൈയ്യിൽ പിടിക്കുകയും യുവാവ് കാർ മുന്നോട്ടെടുക്കുകയും ചെയ്തു. കാറിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി. വീണ്ടും കാറിനെ പിന്തുടർന്ന് പുളിഞ്ചോട് കവലയിലെ ഫ്ളാറ്റിലെത്തിയപ്പോൾ പൊലീസിനെ വിളിക്കാൻ ശ്രമിച്ച ലിൻസിയെ വീണ്ടും മർദ്ദിച്ചു.
തുടർന്ന് ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. തൊട്ടടുത്ത ദിവസം പൊലീസെത്തി മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആറിൽ ലിൻസി പറഞ്ഞത് രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടികാട്ടി ഡി.ജി.പി, എസ്.പി എന്നിവർക്ക് നിവേദനം നൽകി. തുടർന്ന് എസ്.പിയുടെ നിർദ്ദേശപ്രകാരം ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ഷേർളി, ജോയി മത്തായി എന്നിവരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 341, 323, 34 ഐ.പി.സിക്ക് പുറമെ 308 കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സൂചിപ്പിച്ച് ആലുവ കോടതിയിൽ ഡിസംബർ എട്ടിന് റിപ്പോർട്ട് നൽകി. എന്നാൽ ഇതുവരെ പ്രതികളെയോ അപകടം സൃഷ്ടിച്ച വാഹനമോ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് യുവതിയുടെ പരാതി.
പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചെന്ന് പൊലീസ്
സെക്ഷൻ 308 കൂട്ടിച്ചേർത്ത് അന്വേഷിക്കണമെന്ന് റിപ്പോർട്ട് നൽകിയെങ്കിലും തുടരന്വേഷണത്തിൽ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ബോധ്യമായതിനാലാണ് ഒഴിവാക്കിയത്. പ്രതികൾക്ക് കഴിഞ്ഞയാഴ്ച്ച മുൻകൂർ ജാമ്യം ലഭിച്ചതായും എസ്.എച്ച്.ഒ കെ.എൽ. അനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |