കൊടകര: ഗുണ്ടാ നേതാവ് പന്തല്ലൂർ പല്ലൻ ഷൈജു(43) എന്ന മച്ചിങ്ങൽ ഷൈജുവിനെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തി. ഇയാൾക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. പൂങ്കുഴലിയുടേയും ഇപ്പോഴത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്ഗ്രെ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ജനറൽ എ.അക്ബറാണ് കാപ്പ നിയമം ചുമത്തി ഇയാളെ നാടുകടത്തിയത്. കൊടകര, പുതുക്കാട്, തൃശൂർ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകൾ, എറണാകുളം, വയനാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകൾ, കർണാടകയിലെ ഗുണ്ടൽപേട്ട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഗുണ്ടാ സംഘാംഗമായിരുന്ന ഇയാൾ പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിലെ നേതാവായി. ഇതോടെ തൃശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് താമസം മാറ്റുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. കാപ്പ ചുമത്തി നാടുകടത്തിയതോടെ ഇയാൾക്ക് ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. നിരോധനം ലംഘിച്ച് പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
ഷൈജു എന്ന പല്ലൻ ഷൈജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |