നെടുമ്പാശേരി: മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയൻ പൗരൻ റെമിജുസ് (38) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം ബംഗളൂരു മേദനഹള്ളിയിലെ ഫ്ളാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. കഴിഞ്ഞ നവംബറിൽ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയൻ പൗരനിലേക്ക് എത്തിയത്. 2016 ൽ ആണ് റെമിജുസ് മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നൽകാത്തതിനാൽ അനധികൃതമായി ബംഗളൂരുവിൽ തങ്ങുകയായിരുന്നു. ഇതിനിടയിൽ സ്റ്റുഡൻറ് വിസയിൽ ഭാര്യയും നാട്ടിലെത്തി.
മയക്കുമരുന്ന് ആവശ്യക്കാർ ബാംഗ്ലൂരിൽ ഇയാളെ തേടിയെത്തുകയാണ് പതിവ്. 2017 ൽ മയക്കുമരുന്ന് കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിൻ, അജിത് കുമാർ, മിഥുൻ എന്നിവരും ടീമിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |