കോട്ടയം: പാലായിലെ യുവസംരഭകനിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജീനിയർ ജോസ്മോനെ വിജിലൻസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ജോസ്മോൻ ആരോപണങ്ങൾ നിഷേധിച്ചു. ഈ കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻജീനിയറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരൻ നൽകിയ മൊഴിയിൽ മുൻ എൻജിനിയറായിരുന്ന ജോസ്മോനും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് പരാതിപ്പെടുകയും ഇയാളെ കേസിൽ രണ്ടാം പ്രതിയാക്കുകയുമായിരുന്നു. തുടർന്ന് വിജിലൻസ് കൊല്ലം എഴുകോണിലെ ജോസ്മോന്റെ വീട്ടിൽ നടത്തിയ പരിശോധനയെത്തുടർന്ന് അനധികൃത സ്വത്ത് സമ്പാദനത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. കൈക്കൂലി കേസിൽ ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം ഹർജി നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി വിദ്യാധരൻ മുമ്പാകെ ഇയാൾ ഹാജരായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രി വിട്ടയച്ച ജോസ്മോനെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും. കേസെടുക്കുമ്പോൾ തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ സീനിയർ എൻജീനിയറായിരുന്നു ജോസ്മോൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |