നെടുങ്കണ്ടം: മദ്യ ലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠന് വെടിയേറ്റു. രാജാക്കാട് കുരിശുപാറ കൂനംമാക്കൽ സിബിയ്ക്കാണ് (49) എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റത്. സംഭവത്തിൽ ഇളയ സഹോദരൻ സാന്റോയെ (38) പൊലീസ് തിരയുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. കുരിശുപാറയിൽ താമസിക്കുന്ന സിബിക്ക് സാന്റോയുടെ വീടിനു സമീപം ഏല തോട്ടമുണ്ട്. ബുധനാഴ്ച സിബിയും ഒരു സഹായിയും തോട്ടത്തിലെത്തിയശേഷം സാന്റോയോടൊപ്പം മദ്യപിച്ച ശേഷം തിരികെ വീട്ടിലെത്തി. ഈ സമയം സാന്റോ മറ്റൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇത് ഇഷ്ടപ്പെടാത്ത സിബിയുമായി തർക്കമുണ്ടായി. തുടർന്ന് സിബി ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെത്തി സഹോദരനുമായി തർക്കമുണ്ടായ കാര്യം അറിയിച്ചു. മദളലഹരിയിലായിരുന്നതിനാൽ പൊലീസ് അനുനയിപ്പിച്ച് പറഞ്ഞയച്ചു. സഹോദരന്റെ വീട്ടിൽ തിരിച്ചെത്തി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സാന്റോ വെടിയുതിർക്കുകയായിരുന്നു. സിബി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സാന്റോയ്ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ഉടുമ്പൻചോല സി.ഐ ഫിലിപ് സാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |