കല്ലമ്പലം: കല്ലമ്പലത്ത് കള്ളനോട്ടും പ്രിന്ററുമായി രണ്ടുപേരെ അറസ്റ്റുചെയ്തു. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻ വീട്ടിൽ അശോക് കുമാർ (36), ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡ് വിജയാഭവനിൽ ശ്രീവിജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 100 രൂപയുടെ 110 നോട്ടുകളും പ്രിന്ററും പേപ്പർ കട്ടറും 44500 രൂപയും പിടികൂടി. മദ്യം, മയക്കുമരുന്ന്, കള്ളനോട്ട് വിതരണം തുടങ്ങിയ കേസുകളുടെ അന്വേഷണത്തിനിടെയാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾക്ക് അന്തർസംസ്ഥാന കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, കള്ളനോട്ട് നിർമ്മാണത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പിടികൂടിയ 44500 രൂപ നോട്ടിരട്ടിപ്പിലൂടെ ലഭിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസ്, കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫാറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |