തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ പ്രതിയായ എ.വി. സൈജുവിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. സൈജുവിനെതിരെ കേസെടുത്തെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയിരുന്നു.
പീഡനക്കേസ് പ്രതിയെ പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്യുന്നതിൽ വിമർശനമുണ്ടായതോടെയാണ് സസ്പെൻഡ് ചെയ്യാൻ കാട്ടാക്കട ഡിവൈ.എസ്.പി ശുപാർശ ചെയ്തത്. സി.ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാതെ പൊലീസ് ആസ്ഥാനത്ത് സംരക്ഷിക്കുന്ന അപൂർവ നടപടിയാണ് ഡി.ജി.പിയുടേത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്.
സൈജു ഗുരുതരക്കേസിൽ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിച്ചെന്നുമാണ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശുപാർശയുണ്ട്. ഈ റിപ്പോർട്ട് തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. നടപടിയിൽ ഉടൻ തീരുമാനമുണ്ടായേക്കും. സി.ഐയ്ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സസ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു.
വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തോളം ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളിൽ സൈജു പരാതിക്കാരിയുടെ വീട്ടിലെത്തിയോയെന്ന് സ്ഥിരീകരിക്കാനായി സിസിടിവി ദൃശ്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനുള്ള നടപടിയും തുടങ്ങി. അതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്ടർക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |