അഞ്ചൽ: പൊതു സ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം തൈപ്പറമ്പിൽ വീട്ടിൽ ജെറിൻ ജോൺസൺ (23), ഏരൂർ പുഞ്ചിരി മുക്ക് ഷിജു ഭവനിൽ ഷൈജു (41) എന്നിവരെയാണ് ഏരൂർ എസ് .ഐ. ശരലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. പത്തടി നാഷണൽ ടൂ വീലർ വർക്ക് ഷോപ്പിന്റെ മുമ്പിൽ സാമൂഹ്യവിരുദ്ധർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്. ഐ. നിസാറുദ്ദീനും ഹോംഗാർഡ് ചന്ദ്രൻപിള്ളയും സ്ഥലത്തെത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ നാലുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. എസ് .ഐ നിസാറുദ്ദീന്റെ കൈക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഏരൂർ എസ്. ഐ ശരലാൽ, എ. എസ് .ഐ മധു, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു താജുദ്ദീൻ, അബീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി. കൂടുതൽ പൊലീസ് വരുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നിർദ്ദേശാനുസരണം ഒളിവിൽ പോയ രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി എസ്. ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |