തിരുവനന്തപുരം: മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിൽ. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗർ എസ്.എൽ ഭവനിൽ വിജീഷിനെയാണ് (35) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരം 7.45നാണ് സംഭവം നടന്നത്. മേനംകുളം സ്വദേശി രാജനും സുഹൃത്തുക്കൾക്കും നേരെ ബൈക്കിലെത്തിയ ഗുണ്ടാസംഘം ബോബെറിയുകയായിരുന്നു. ആക്രമണത്തിൽ വലതു കാൽ തകർന്ന രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘം കഴക്കൂട്ടം ശിവപുരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ കഴക്കൂട്ടം, മംഗലപുരം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി അടിപിടി, ഭവനഭേദനം, കവർച്ച, മയക്കുമരുന്ന് കച്ചവടം എന്നിവയ്ക്ക് പത്തോളം കേസുകൾ നിലവിലുണ്ട്. കൂടാതെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിലെ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |