നാഗർകോവിൽ: 216 പവൻ സ്വർണവുമായി കുപ്രസിദ്ധ മോഷ്ടാവ് പ്രത്യേക സംഘത്തിന്റെ പിടിയിലായി. വയനാട് പുതുർവയൽ, യാതിരി സ്വദേശി മാധവൻ നാടാറിന്റെ മകൻ ജോയാണ് (53) പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ശരവണകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ 2ന് നാഗർകോവിൽ, നടുക്കാട് ഇസക്കിയമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജലജയുടെ (60) വീട്ടിൽ നിന്ന് 110 പവന്റെ സ്വർണവും 1.50 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് ഇയാൾ. ജലജ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. 2ന് രാത്രി ആശുപത്രിയിൽ പോയി പിറ്റേന്ന് രാവിലെ തിരികെയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തുള്ള വാതിൽ തകർത്ത്, സ്വകാര്യ മുറിയിലെ അലമാരിയിലുണ്ടായിരുന്ന 110 പവന്റെ സ്വർണവും, 1.50 ലക്ഷം രൂപയും മോഷണം പോയതായി കണ്ടത്. ജലജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേശമണി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവേയാണ് പ്രതി പിടിയിലായത്.
പാർവതിപുരം ഫ്ലൈഓവറിൽ പ്രത്യേക സംഘം നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ പേരിൽ കേരളത്തിൽ 20 കേസുകളും തമിഴ്നാട്ടിൽ 12 കേസുകളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |