കൊച്ചി: യുവാവിനെ തല്ലിച്ചതച്ച കേസിൽ നടപടിയെടുക്കാനെത്തിയെ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി കല്ലമ്പുരക്കൽ വീട്ടിൽ ജീമോൻ ഷംസുദ്ദീൻ, ഡോൺ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.എ ഫൈസലിനാണ് മർദ്ദമേറ്റത്. ആശുപത്രിയിൽ ചികിത്സതേടി. ഇടപ്പള്ളി മണിമല റോഡിൽ ചൊവ്വാഴ്ച രാത്രി 10.20നാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതും കൃത്യനിർവ്വഹണം തടസപ്പെടുത്തയതിനുമാണ് കേസ്. യുവാവിനെ മർദ്ദിച്ചതിന് മറ്റൊരു കേസും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെത്തുറിച്ച് പൊലീസ് പറയുന്നത്: ജീമോനും ഡോണും ഉപയോഗിച്ചിരുന്ന കാർ ഇടപ്പള്ളി മണിമല റോഡിരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ കാറിൽ കളമശേരി സ്വദേശി ഷാറുഖ് ചാരിനിന്നതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയുമുണ്ടായി. വിവരമറിഞ്ഞ ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയെങ്കിലും പ്രശ്നം ശാന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് എളമക്കര പൊലീസിനെ വിവരമറിയിക്കുകയും എസ്.ഐ ഫൈസലും സംഘവും ഇവിടേക്ക് എത്തുകയുമായിരുന്നു. പ്രതികളെ ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെയാണ് എസ്.ഐക്ക് മർദ്ദമേറ്റത്. യൂണിഫോമിൽ കുത്തിപ്പിടിക്കുകയും നെയിം പ്ലേറ്റ് പറിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഷാറുഖിന്റെ മൂക്കിനും കവിളിലും പരിക്കുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സ തേടി. ജീമോനെതിരെ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |