കിളിമാനൂർ: റേഡിയോ ജോക്കി കൊലപാതകം, ഒന്നാം പ്രതി പൊലീസ് പിടിയിലാകാതെ ഇപ്പോഴും വിദേശത്ത് വിലസുന്നു. കിളിമാനൂർ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷ് (35) കൊലപ്പെട്ട് നാല് വർഷം പിന്നിടുമ്പോഴും കേസിന്റെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ഖത്തർ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നടപടികളാണ് ഇഴയുന്നത്.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കൊലക്കേസിലാണ് പൊലീസിന്റെ ഈ മെല്ലെപ്പോക്ക്. ഇന്റർപോൾ സഹായത്തോടെ സത്താറിനെ നാട്ടിലെത്തിക്കാനോ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനോ നാട്ടിലുള്ള വസ്തുവകകൾ കണ്ടുകെട്ടാനോ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. റെഡ് കോർണർ നോട്ടീസ് നൽകണമെങ്കിൽ പ്രതി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്ന കാര്യത്തിലും നടപ്പിലായിട്ടില്ല. ഇതുവരെ അയാൾക്കെതിരേ തെളിവുകൾ ശേഖരിക്കാനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതി ചേർത്ത് ബ്ലൂ കോർണർ നോട്ടീസിനുള്ള നടപടികൾ ആരംഭിച്ചുവെന്ന പതിവ് പല്ലവി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുള്ളത്.
അറസ്റ്റിലായ മറ്റ് പ്രതികളുടെ വിചാരണ കോടതിയിൽ തുടരുകയാണ്. പ്രത്യക്ഷ തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ അതിവിദഗ്ദ്ധമായാണ് പൊലീസ് കേസ് തെളിയിച്ചതും മറ്റ് പ്രതികളെ പിടികൂടിയതും. എന്നിട്ടും മുഖ്യപ്രതിയെ നാട്ടിലെത്തിക്കാൻ കഴിയാതിരുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |