അരൂർ: എസ് എഫ് ഐ യുടെ കൊടിമരം തകർത്തതു സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ ചന്തിരൂരിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം: ഇരു വിഭാഗത്തിലെ നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 9 ന് ചന്തിരൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശമായിരുന്നു സംഭവം. ഇരുകൂട്ടരുടെയും പരാതികളിൽ അരൂർ പൊലീസ് കേസെടുത്തു. എ.ഐ.എസ്.എഫ്. പ്രവർത്തകനായ വി.എൻ.അൽത്താഫ്, മേഖലാ സെക്രട്ടറി കെ.പി.അനീഷ്, എസ്.എഫ്.ഐ. അരൂർ ഏരിയാ സെക്രട്ടറി കെ.ജെ.ജയകൃഷ്ണൻ, പ്രസിഡന്റ് അമൽ ബിജു, ഏരിയാക്കമ്മിറ്റിയംഗം യദുകൃഷ്ണൻ,ചന്തിരൂർ മേഖലാ സെക്രട്ടറി വി.ജെ ആദർശ്, ഡി.വൈ.എഫ്.ഐ.ചന്തിരൂർ മേഖലാസെക്രട്ടറി കെ.ബി.ബിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിൽ ബിപിന് കൈക്ക് പൊട്ടലുണ്ട്. മറ്റുള്ളവർ തുറവൂർ താലൂക്കാശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കേളേജ് ആശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞ ദിവസം ചന്തിരൂർ സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച എസ്.എഫ്.ഐ.യുടെ കൊടിമരം വളച്ചു ഒടിച്ചതിനെ സംബദ്ധിച്ചാണ് തർക്കം ആരംഭിച്ചത്. ഈ വിഷയം ചർച്ചചെയ്ത സി.പി.എം.-സി.പി.ഐ നേതാക്കൾ ചിലധാരണയിൽ പ്രശ്നം ഒതുക്കിതീർത്തിരുന്നു. ഒടിച്ച കൊടിമരത്തിന് പകരം പുതിയ കൊടിമരം നൽകാമെന്നതായിരുന്നു പ്രധാന ഒത്തുതീർപ്പ്. പരിസ്ഥിതി ദിനത്തിൽ സ്‌കൂളിന് മുന്നി്ൽ തൈകൾ നടുന്നതിനായി എസ്.എഫ്.ഐ.യും എ.ഐ.എസ്.എഫ്. പ്രവർത്തകരും എത്തി.എന്നാൽ ധാരണ പ്രകാരമുള്ള കൊടിമരം സ്ഥാപിക്കാതെ പൂന്തോട്ടം ഒരുക്കുവാൻ കഴിയില്ലെന്ന നിലപാട് എസ്.എഫ്.ഐ.പ്രവർത്തകർ സ്വീകരിച്ചതോടെ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു വൈകിട്ട് സി.പി.ഐ.യുടെയും എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ.പ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രകടനങ്ങളും സമ്മേളനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |