തിരുവല്ല: പെരിങ്ങര - കണ്ണാട്ടുകുഴി തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടി. മണിപ്പുഴ തോടിന്റെ കൈവഴിയായ പെരിങ്ങര - കണ്ണാട്ടുകുഴി തോടിന്റെ തുടക്കം മുതലുള്ള പല ഭാഗങ്ങളിലും പ്ലാസ്റ്റിക് മദ്യക്കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുകയാണ്. പെരിങ്ങര പാലത്തിന് സമീപമാണ് മാലിന്യം ഏറെയായി കെട്ടിക്കിടക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിന്ന തോട്ടിലാണ് ഇപ്പോൾ മാലിന്യങ്ങളും ഒഴുകിയെത്തിയത്. മണിപ്പുഴ - സ്വാമിപാലം തോട് രണ്ടാഴ്ച മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ആഴംകൂട്ടി നവീകരിച്ചിരുന്നു. ഇതോടെ മണിപ്പുഴ തോട്ടിൽ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ പെരിങ്ങര തോട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തോടിന്റെ പലഭാഗത്തും മാലിന്യങ്ങൾ അടിഞ്ഞു കൂടിയതോടെ സമീപപ്രദേശികൾക്ക് ദുരിതമായിരിക്കുകയാണ്. പ്രദേശവാസികളായ നിരവധി പേർ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടാണ് പ്ലാസ്റ്റിക് മാലിന്യത്താൽ മൂടപ്പെട്ടു കിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |