മാനന്തവാടി: കടയിൽ മോഷ്ടിക്കാൻ കയറിയ കളളൻ ഒന്നും കിട്ടാതെ വന്നപ്പോൾ ഒരു കുറിപ്പെഴുതി വെച്ചു. 'പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാടാ ഡോർ പൂട്ടിയിട്ടത്'. കളളന്റെ വിഷമത്തോടെയുളള ഇൗ കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. നാൽപ്പതുകാരനായ പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജായിരുന്നു ആ കള്ളൻ. തൃശൂർ കുന്ദംകുളത്തെ ഒരു കടയിൽ ഗ്ലാസ് ഡോർ തകർത്ത് മോഷ്ടിക്കാൻ കയറിയ വിശ്വരാജിന്റെ കുറിപ്പ് ഏതായാലും ചർച്ചാവിഷയമായി.
കഴിഞ്ഞയാഴ്ച കുന്ദംകുളത്തെ വ്യാപര സമുച്ചയത്തിലെ മൂന്ന് കടകളിൽ ഇയാൾ കയറിയിരുന്നു. ഒരു കടയിൽ നിന്ന് 12,000 രൂപയും മറ്റൊരു കടയിൽ നിന്ന് 500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. എന്നാൽ മൂന്നാമത്തെ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്ന നിരാശയിലായിരുന്നു കുറിപ്പെഴുതി വച്ചത്.
മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ, കൊയിലാണ്ടി, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, ബത്തേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് മാനന്തവാടിയിലേക്ക് കടന്നതായി വിവരം ലഭിക്കുകയും നാട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെ വിശ്വരാജ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതരുടെ അനുമതിയോടെ മാനന്തവാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസുള്ള കൽപ്പറ്റ പൊലീസിന് കൈമാറി. പൊലീസ് സംഘത്തിൽ എ.എസ്.ഐ മോഹൻദാസ്, സി.പി.ഒ.മാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |