തൃശൂർ: സംസ്ഥാനത്ത് ഹൈ ടെക് ലഹരിമരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയുടെ ഉപയോഗം കൂടുന്നതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ. സിന്തറ്റിക് ലഹരിയുടെ ഉപയോക്താക്കളിൽ ഭൂരിഭാഗവും യുവാക്കളാണ്. പിടിക്കപ്പെട്ട കേസുകളുടെ എണ്ണത്തിൽ കഞ്ചാവ് ഉപയാേഗവും കൂടുകയാണ്.
2020ൽ 3,667 ലഹരിക്കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് 3,922 ആയി. ഈ വർഷം മേയ് വരെ 2,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ പുറമെയാണ്. 2020ൽ 565 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെങ്കിൽ 2021ൽ ഇത് 6,130 ഗ്രാമായി ഉയർന്നു. ഈ വർഷം മേയ് വരെ പിടികൂടിയ എം.ഡി.എം.എ 4,035 ഗ്രാമാണ്. എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുടെ ഉപയോഗവും വർദ്ധിക്കുന്നു.
തൃശൂർ സിറ്റി പൊലീസിന്റെ പരിധിയിലുള്ള 20 പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയ കേസുകളുടെ കണക്കെടുപ്പിൽ നിന്ന് എം.ഡി.എം.എ ഉപയോഗം കുത്തനെ കൂടിയതായി കണ്ടെത്തി. 2020ൽ വെറും 4.84 ഗ്രാം പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം 202.99 ഗ്രാമായി. ഈ വർഷം മേയ് വരെ 547.54 ഗ്രാം പിടികൂടി. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ അരക്കിലോ എം.ഡി.എം.എ ഈയിടെ പിടികൂടിയിരുന്നു.
സംസ്ഥാനത്ത് ലഹരിമാഫിയ ശക്തമായതിന്റെ സൂചനകളാണ് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും തുറമുഖങ്ങൾ വഴി ബംഗളൂരു പോലുള്ള നഗരങ്ങളിലെത്തുന്ന മയക്കുമരുന്നാണ് കാരിയർമാർ വഴി കേരളത്തിലെത്തുന്നത്. യുവാക്കളും ഉന്നത ബിരുദധാരികളുമായ കാരിയർമാർക്ക് വൻ തുക പ്രതിഫലമായി ലഭിക്കുമെന്നതാണ് പ്രലോഭനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |