കല്ലടിക്കോട്: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ പാലക്കാട് കരിമ്പ പനയമ്പാടത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കരിമ്പ സ്വദേശികളായ അങ്ങാടിക്കാട് വീട്ടിൽ സിദ്ദീഖ് (50), ചീരക്കാട് വീട്ടിൽ ഹരീഷ് (28) എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. നാൽപ്പതോളം പേരാണ് സ്ഥലത്തെത്തിയത്. ഇതിൽ പന്ത്രണ്ട് പേരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നും പൊലീസ് പറയുന്നു.
കരിമ്പ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് വെള്ളിയാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. സ്കൂൾ വിട്ടശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അഞ്ചോളം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് ഒരു സംഘം ആളുകൾ ചോദ്യം ചെയ്യുകയും പെൺകുട്ടികളെ അസഭ്യം പറയുകയുമായിരുന്നു. ഇത് അവിടെയുണ്ടിരുന്നു സഹപാഠികളായ ആൺകുട്ടികൾ ചോദ്യംചെയ്തു. തുടർന്ന് സദാചാര ഗുണ്ടകൾ ഇവരെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും കണ്ണിന് താഴെയും അടികിട്ടിയ പാടുകളുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മർദ്ദിച്ചതിന് ശേഷം അക്രമികൾ വിദ്യാർത്ഥികളെ ബസ് കയറ്റി വിടുകയായിരുന്നു. അടുത്ത സ്റ്റോപ്പിലിറങ്ങിയ ശേഷം കുട്ടികൾ വിവരം രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. നെഞ്ചിൽ വേദനയുണ്ടെന്നും കാലും കൈയ്യും തളരുന്ന പോലെയുണ്ടെന്നും പറഞ്ഞതോടെ രക്ഷിതാക്കൾ സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ധ്യാപകർ ഇടപെട്ടില്ല, പൊലീസ് നടപടിയെടുക്കാൻ വൈകി
വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന് ആക്ഷേപം. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിരന്തരം ആക്ഷേപിക്കാറുണ്ടെന്നും സദാചാര ഗുണ്ടകൾക്കെതിരെ തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിഷയം മാതാപിതാക്കൾ മുഖേന അദ്ധ്യാപകരെ അറിയിച്ചെങ്കിലും അവരും വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. മുമ്പും സമാനമായ ആക്രമണം നേരിട്ടുണ്ടെന്ന് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. അതേസമയം, സ്കൂൾ കഴിഞ്ഞ് ഏറെ വൈകിയും വിദ്യാർത്ഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ട്. മറ്റ് പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ ഇവിടെ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ചോദ്യം ചെയ്തത്. ആരെയും ആക്രമിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |