നെയ്യാറ്റിൻകര : വിഴിഞ്ഞം കോട്ടപ്പുറം പുതിയപള്ളിക്കു സമീപം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റടിമയെ മർദ്ദിച്ച് അവശനാക്കി മത്സ്യത്തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിൽ നിന്നു താഴെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാം പ്രതിയായ വിഴിഞ്ഞം പള്ളിത്തുറയിൽ ജോൺസൺ (48), രണ്ടാം പ്രതി തമിഴ്നാട്, രാമനാഥപുരം അളകൻ കുളം സ്വദേശി സീനി മുഹമ്മദ് (55) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.
ഐ.പി.സി 302 വകുപ്പ് പ്രകാരം പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയ്ക്കും പുറമേ 323, 34 വകുപ്പുകൾ പ്രകാരം ആറ് മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട ക്രിസ്റ്റടിമയുടെ വിധവ ഷേർലിക്ക് നൽകണം.
2017 ഓഗസ്റ്റ് 7ന് രാത്രി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിസ്റ്റടിമ രാത്രി പതിവ് പോലെ വീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ മത്സ്യബന്ധന വള്ളത്തിൽ പോകാനായി കുരിശടിക്കു സമീപം ഉറങ്ങാനായി കടപ്പുറത്ത് എത്തി. മഴ പെയ്തതിനാൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി കോർപ്പറേഷൻ നിർമ്മിച്ചുകൊണ്ടിരുന്ന ഇരുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ ഉറങ്ങാൻ കയറി. പ്രതികളായ റോബിൻസനും സീനി മുഹമ്മദും ഉപയോഗിച്ചിരുന്ന സ്ഥലത്ത് ക്രിസ്റ്റടിമ കിടന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം കൈയാങ്കളിയിലും പിന്നെ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
സംഭവത്തിൽ ഏക സാക്ഷിയായ മൈക്കിൾ,പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ഷാരിജ എന്നിവരുടെ മൊഴികളാണ് നിർണ്ണായക തെളിവായത്.
മരിച്ച പ്രതിയെ പൊലീസ് പൊക്കി
രണ്ടാം പ്രതി സീനി മുഹമ്മദ് കേസിന്റെ വിചാരണക്കാലത്ത് മുങ്ങുകയും മരിച്ചതായി കളവായ രേഖ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സീനി മുഹമ്മദിന്റെ മരണ സർട്ടിഫിക്കറ്റിന്റെ വാസ്തവം തേടി അന്വേഷണസംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മേൽവിലാസത്തിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രതി ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിഴിഞ്ഞം ഇൻസ്‌പെക്ടറായിരുന്ന എൻ.ഷിബു, സബ് ഇൻസ്‌പെക്ടർ എസ്.പ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |