കോട്ടയം: വിലങ്ങുമായി രക്ഷപ്പെട്ട കള്ളനോട്ടു കേസ് പ്രതി 14 വർഷത്തിനിടെ നാട്ടിലെത്തിയത് ഒരേ ഒരുതവണ മാത്രം. കഴിഞ്ഞദിവസം ഡൽഹിയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ആർപ്പൂക്കര സ്വദേശിയായ മിഥുനാണ് നാട്ടിൽവരാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് 14 വർഷം മുങ്ങി നടന്നത്.
ഇതിനിടയിൽ എട്ടു വർഷം മുമ്പ് സുഹൃത്തിനെ കാണാൻ മാത്രമാണ് ഇയാൾ നാട്ടിൽ വന്നതെന്നാണ് അന്വേഷണ സംഘത്തിനു മൊഴി നൽകിയത്.
ആർപ്പൂക്കരയിലെ പെട്രോൾ പമ്പിൽ 500 രൂപയുടെ കള്ളനോട്ട് നൽകിയതിനെത്തുടർന്നാണ് മിഥുൻ ആദ്യം അറസ്റ്റിലാകുന്നത്. 2008 ഒക്ടോബർ 24നായിരുന്നു സംഭവം. അന്ന് ബികോം വിദ്യാർഥിയായിരുന്നു. തെളിവെടുപ്പിനിടെ ഇയാൾ വിലങ്ങുമായി മുങ്ങുകയായിരുന്നു.
കൊല്ലത്തേയ്ക്കു മുങ്ങിയ ഇയാൾ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ കോൾ സെന്ററുകളിൽ ജോലി ചെയ്തു. നാട്ടിൽ നിന്നുള്ള വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിലും വന്നിരുന്നില്ല. തുടർന്നാണ് ഏഴു വർഷം മുമ്പ് ഡൽഹിയിലേയ്ക്ക് മാറിയത്. ഡൽഹി മയൂർ വിഹാറിൽ മറ്റൊരാൾക്കൊപ്പം പാർട്നറായി ഹോട്ടൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് രഹസ്യ വിവരം ലഭിക്കുന്നതും ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതും. ഇന്നലെ കോട്ടയത്തെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |