തളിപ്പറമ്പ്: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത സൂത്രധാരനും കൂട്ടാളികളും മുങ്ങി. ചപ്പാരപ്പടവിൽ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശിയും പാർട്ണർമാരായ ഉണക്ക മത്സ്യ വ്യാപാരിയും പൂമംഗലം സ്വദേശിയായ മറ്റൊരു യുവാവുമാണ് തട്ടിപ്പ് നടത്തിയത്. തളിപ്പറമ്പ് കാക്കാത്തോടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ ഇവരുടെ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഇത് തിങ്കളാഴ്ച മുതൽ പൂട്ടി കിടക്കുകയാണ്.
ക്രിപ്റ്റോ കറൻസിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം ലഭിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് ലാഭം നല്കിയതായും പറയുന്നു. ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെ കോടികൾ നിക്ഷേപം ലഭിച്ചതോടെയാണ് ഇവർ മുങ്ങിയത്.
രണ്ട് ലക്ഷം മുതൽ കോടികൾ മുടക്കിയവരും ഉണ്ടെന്നാണ് സൂചന. തളിപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും പ്രമുഖർ ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിൽ കുടുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന ചിലരുടെ ഭാര്യമാർ ഭർത്താവ് അറിയാതെ പണവും, സ്വർണവും നൽകിയിട്ടുണ്ടത്രെ. പണം നഷ്ടപ്പെട്ട ഒരാൾ തട്ടിപ്പുകാരുടെ രണ്ട് ബൈക്കുകളും മത്സ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. നിക്ഷേപം സ്വീകരിച്ചാൽ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതി നൽകും. അതിലാണ് 30 ശതമാനം ലാഭവിഹിതം അടക്കം തുക തിരിച്ചുനൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |