ഓയൂർ: കാർഷികവിളകൾ മോഷ്ടിക്കുന്ന മൂന്ന് യുവാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ വട്ടപ്പാറ നൗഫൽ മൻസിലിൽ ഫൈസൽ (21), വെളിനല്ലൂർ മുളയറച്ചാൽ കൊടിയിൽ വീട്ടിൽ ഷഹനാസ് (21), വട്ടപ്പാറ പൊയ്കവിള വീട്ടിൽ സജീർ ( 24 ) എന്നിവരാണ് പിടിയിലായത്. കരിങ്ങന്നൂർ മേഖലകളിൽ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ 9ന് വൈകിട്ട് 3.30ഓടെ കരിങ്ങന്നൂർ കൗസ്തുഭത്തിൽ മുരളീധരന്റെ വയലിൽ നിന്ന് അഞ്ച് വാഴക്കുലകൾ മോഷണം പോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൂയപ്പള്ളി പൊലീസ് മോഷണം നടന്ന വയലിനു സമീപമുള്ള വീടുകളിലെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളിൽ ഒരാൾ ഫൈസലാണെന്ന് സൂചന ലഭിച്ചു. തുടർന്നു ഫൈസലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടു പേരെക്കുറിച്ചു വിവരം ലഭിച്ചത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച വാഴക്കുലകൾ കടത്തിക്കൊണ്ടുപോകാനുപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ഓയൂർജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഷെറീഫ് എന്നയാളുടെ ബേക്കറിയിൽ നിന്ന് വിറ്റ വാഴക്കുലകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിലൊരാളായ സജീർ ഭാര്യാപിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പൂയപ്പള്ളി എസ്.എച്ച്. ഒ ടി.എസ്.ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എ.ആർ.അഭിലാഷ് , എ.എസ്. ഐ ബിജു, സി.പി.ഒമാരായ മധു , മുരുകേശ്, അനീഷ്, സുജിത്, ഡബ്ള്യു.സി.പി.ഒ ജുമൈല എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |