കൊട്ടാരക്കര: നെല്ലിക്കുന്നത്ത് സൈബർ കൂടോത്രം പൊലീസ് വിദഗ്ധമായി പൊളിച്ചു. നെല്ലിക്കുന്നം കാക്കത്താനം സ്വദേശി സജിതയുടെ വീട്ടിലാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ നാടുമുഴുവൻ ചർച്ച ചെയ്ത സംഭവമുണ്ടായത്. സജിതയുടേതടക്കം വീട്ടിലെ മൂന്ന് മൊബൈൽ ഫോണുകളിലേക്ക് സന്ദേശം എത്തുകയും തൊട്ടുപിന്നാലെ സന്ദേശത്തിൽ പറഞ്ഞ സംഭവം നടക്കുന്നതുമാണ് കൗതുകവും ഭീതിയുമുണർത്തിയത്. വയറിംഗ് സാധനങ്ങൾ കത്തുക, വാട്ടർ ടാങ്ക് നിറഞ്ഞൊഴുകുക, ഗ്യാസ് സ്റ്റൗ സ്വയം കത്തുക, ലൈറ്റുകൾ അണയുകയും തെളിയുകയും ചെയ്യുക, ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുക തുടങ്ങി ഒട്ടേറെ സംഭവങ്ങൾ ഉണ്ടായി. വാട്സ് ആപ്പ് സന്ദേശം വന്ന ശേഷമാണ് ഇതെല്ലാം സംഭവിച്ചത്. ആദ്യം തമാശയായി തോന്നിയെങ്കിലും സംഗതി നിരന്തരം ആയതോടെ വീട്ടുകാർ ഭീതിയിലായി. അറിഞ്ഞവരെല്ലാം കൂടോത്രം, ഭൂതം, പ്രേതം തുടങ്ങി വിവിധ സന്ദേങ്ങൾ പരത്തി. ഒടുവിലാണ് കൊട്ടാരക്കര പൊലീസിന് മുന്നിലേക്ക് വിഷയം പരാതിയായി എത്തിയത്.
പൊലീസ് അന്വേഷിച്ചപ്പോൾ
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ വീട്ടിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായ പതിനാലുകാരനെ സംശയിച്ചു. തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങി സൈബർ സെൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് നിജസ്ഥിതി വെളിവായത്. സ്പൈ വർക്ക് ആപ്പുകളും വാട്സ് ആപ് ഷെയറിംഗും സ്പൈ കാമറയും ഇലക്ട്രോണിക് ബോംബ് ബ്ളാസ്റ്റ് സൈറ്റുകളും മറ്റും ഉപയോഗിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി ഉണ്ടായ സംഭവങ്ങൾ തുറന്നുസമ്മതിക്കുകയും ചെയ്തു. സി.ഐ വി.എസ്.പ്രശാന്ത്, എസ്.ഐ കെ.എസ്.ദീപു, എ.എസ്.ഐ ജിജിമോൾ, സലിൽ, മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |