തൃശൂർ : ഇരുചക്രവാഹനത്തിലെത്തി വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതികളായ വടക്കേകാട് കണ്ടേങ്ങാട്ട് വീട്ടിൽ കിരൺ (30), ഗുരുവായൂർ പുത്തൻപള്ളി സ്വദേശി പനക്കൽ വീട്ടിൽ എഡ്വിൻ മാത്യു (29) എന്നിവരെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി.
ഗുരുവായൂർ നെന്മിനിയിൽ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുന്നംകുളം കിഴക്കേ അങ്ങാടിയിൽ ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടര പവന്റെ മാല ഇവർ കവർന്നിരുന്നു. കിരൺ മുമ്പും നിരവധി കേസിൽ പ്രതിയായിട്ടുണ്ട്.
പ്രായമായ വനിതകളെ കേന്ദ്രീകരിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടത്താനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകളിൽ മാറ്റം വരുത്തിയാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഗുരുവായൂർ എ.സി.പി സുരേഷ് കെ.ജി, കുന്നംകുളം എ.സി.പി സനോജ് ടി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജീവ് പി.ആർ, ഷക്കീർ അഹമ്മദ്, നിധിൻ.ആർ, എ.എസ്.ഐ പ്രേംജിത്ത്, സി.പി.ഒ റെജിൻ ദാസ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ എൻ.ജി സുവ്രതകുമാർ, പി.എം റാഫി, കെ.ഗോപാലകൃഷ്ണൻ, പി.രാകേഷ്, സീനിയർ സി.പി.ഒമാരായ ജീവൻ, പളനിസ്വാമി, സി.പി.ഒമാരായ വിപിൻദാസ്, ശരത്ത്.എസ്, ആശിഷ് ജോസഫ്, സുജിത്ത്.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |