മലയിൻകീഴ്: സി.പി.എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ കള്ളിക്കാട് സുനിലിന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. കാട്ടാക്കട ചന്തമുക്ക് ശ്രീകൃഷ്ണപുരം പുലിയൂർകോണം ഐ.ബി ഭവനിൽ ആർ.രാഹുലിനെയാണ് (20)
വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്‌തത്. രാഹുൽ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ 19ന് രാത്രിയിലാണ് വിളപ്പിൽശാല കുന്നുംപുറത്തിനടുത്ത് സുനിൽകുമാർ സഹോദരിയുമായി ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. സുനിൽകുമാർ കൈകൊണ്ട് തടുത്തതിനാലാണ് മരണം സംഭവിക്കാതിരുന്നത്.
സുനിൽ കുമാറിന്റെ ഇടത് കൈപ്പത്തിയിലെ എല്ലിനും വിരലുകളിലെ എല്ലിനും പൊട്ടലുണ്ടായി.
കള്ളിക്കാട് അരുവിക്കുഴിയിൽ യുവാക്കൽ തമ്മിലുള്ള പ്രശ്നം കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് വഷളാക്കിയതിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. കൂടാതെ കാട്ടാക്കട ബി.ജെ.പി പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതും,ഈ കേസിലെ ആറാം പ്രതിയായ ദീപുവിനെ സി.പി.എം പ്രവർത്തർ മർദ്ദിച്ചതുമാണ് പ്രതികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
സുനിൽകുമാർ വധശ്രമക്കേസിൽ 6 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി എസ്.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്,സി.പി.ഒമാരായ അഭിലാഷ്,ഷൈജു,പ്രജു എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. രാഹുലിനെ ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |