തൊടുപുഴ: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇന്നലെ നോബിയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി പരിഗണിച്ചിരുന്നു.
പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. പിന്നാലെ നോബിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകളാണ് കേസിലെ പ്രധാന തെളിവുകൾ. ഇവ രണ്ടിന്റെയും ശാസ്‌ത്രീയ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്. നാളെയാണ് ഏറ്റുമാനൂർ കോടതി നോബിയുടെ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കുക.
അതേസമയം, ഷൈനിയുടെയും മക്കളുടെയും മരണത്തിൽ സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലൂടെയും അധിക്ഷേപം നടക്കുന്നുവെന്ന് പരാതിയുമായി ക്‌നാനായ സഭ. അതിരൂപതയെയും രൂപതാദ്ധ്യക്ഷനെയും കാരിത്താസ് ആശുപത്രിയെയും അവഹേളിക്കാൻ ശ്രമം നടക്കുന്നുവെന്നും സഭ പരാതിപ്പെടുന്നു. അധിക്ഷേപ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സഭ കോട്ടയം എസ്‌പിക്ക് പരാതി നൽകി. ഷൈനിയുടെയും മക്കളുടെയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |