തിരുവനന്തപുരം: ഇന്നലെ ഇ.എം.എസിന്റെ ഓർമ്മദിനമായിരുന്നു.ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ഒളിപ്പിച്ചുവച്ചൊരു പുഞ്ചിരിയോടെ നമ്മെ നോക്കുകയാണ്. ഇതടക്കം, ശിവനെന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ കാമറ പകർത്തിയ നൂറിലധികം അപൂർവ ചിത്രങ്ങളുടെ പ്രദർശനം ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ പ്രത്യേക വേദിയിൽ ആരംഭിച്ചു.
ശിവനെടുത്ത ചെമ്മീന്റെ നിശ്ചലചിത്രങ്ങൾ. നെഹ്റുവും ഇന്ദിരാഗാന്ധിയും മുതൽ സത്യനും പ്രേംനസീറും കൊട്ടാരക്കര ശ്രീധരൻനായരും ബഹദൂറും ശാരദയും നന്ദിതാബോസും ബാലൻ കെ. നായരും മാത്രമല്ല പി. കേശവദേവിനെപ്പോലുള്ള എഴുത്തുകാരും സലിൽ ചൗധരിയെപ്പോലുള്ള സംഗീത പ്രതിഭകളും വയനാട്ടിലെ ആദിവാസികളുമെല്ലാം ശിവന്റെ ചിത്രങ്ങളിലുണ്ട്.
ശിവന് അഞ്ജലിയായി മാറിയ ഫോട്ടോപ്രദർശനം സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫി രംഗത്തെ പരമശിവനായിരുന്നു ശിവനെന്ന് ബേബി പറഞ്ഞു. ശിവനെക്കുറിച്ച് വി.എസ്.രാജേഷ് തിരക്കഥയെഴുതി സന്തോഷ്ശിവൻ സംവിധാനം ചെയ്ത `ശിവനയനം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും പൂർണസമയം കാണാനാവും.ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. എക്സിബിഷൻ കോ ഓർഡിനേറ്ററും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബീനാപോൾ,എ.എ.റഹീം,വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവർ സംസാരിച്ചു.
ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ശിവൻ എടുത്ത ചിത്രം ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് ആശംസാ പ്രസംഗത്തിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ് പറഞ്ഞു. ഒരു ഫോട്ടോഗ്രാഫർ ചരിത്രം അടയാളപ്പെടുത്തുകയായിരുന്നു. ഐക്യ കേരളത്തിനു മുൻപും പിൻപും ഉള്ള ദീർഘകാലയളവിന്റെ ചരിത്രമാണ് ശിവൻ രേഖപ്പെടുത്തയതെന്നും രാജേഷ് പറഞ്ഞു.
സെക്രട്ടറി അജോയ് ചന്ദ്രൻ,ശിവന്റെ മകൻ സംഗീത് ശിവൻ, മകൾ സരിത രാജീവ്,രാജീവ് ഉദയഭാനു, അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, എ.എ.റഹിം, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, കലാസംവിധായകൻ റോയ് പി. തോമസ്, നടി ജലജ, ആർട്ടിസ്റ്റ് ഭട്ടതിരി,റാണി മോഹൻദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജ്യാന്തര ചലച്ചിത്ര മേളകളിൽ വിഷ്വൽ ഡിസൈനിംഗ് ആർട്ടിസ്റ്റായിരുന്ന അനൂപ് രാമകൃഷ്ണന്റെ സ്മരണയ്ക്കായി കലക്ടീവ് ട്രിബ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ദീദി ദാമോദരനും പ്രേംചന്ദും ചേർന്നെഴുതിയ ശിവൻസ് കാലത്തെ കൊത്തിയ കണ്ണുകൾ, അനൂപ് രാമകൃഷ്ണന്റെ ദ സ്റ്റോറി ഒഫ് ദ മൂവി ടൈറ്റിലോഗ്രഫി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
ഓസ്കർ നാമനിർദ്ദേശം നേടിയ 'എ ഹീറോ' യുടെ ആദ്യ പ്രദർശനം ഇന്ന്
തിരുവനന്തപുരം: കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്ഗാർ ഫർഹാദി ചിത്രം എ ഹീറോയുടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ പ്രദർശനം ഇന്ന് (ഞായർ) വൈകിട്ട് 6.30ന് നിശാഗന്ധിയിൽ നടക്കും. ഓസ്കർ നാമനിർദ്ദേശം ലഭിച്ച ചിത്രത്തിന് കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ, ക്രിട്ടിക്സ് അസോസിയേഷൻ ഒഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാഡമി പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര അക്കാഡമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. ഭരണസമിതിയുടെ സെക്രട്ടറി സ്ഥാനത്ത് സിയഅജോയ് തന്നെ തുടരും.ഭരണസമിതിയുടെ പുതിയ അംഗങ്ങളായി അഞ്ജലി മേനോൻ, വിധു വിൻസെന്റ്, കുക്കു പരമേശ്വരൻ, ആഷിഖ് അബു എന്നിവരെ തിരഞ്ഞെടുത്തു.
ഭാവനയെ ക്ഷണിച്ചത് എന്റെ തീരുമാനം: രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഉദ്ഘാടനവേദിയിൽ നടി ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇന്നലെ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അക്കാഡമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. 'മാദ്ധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല.
എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്.'–രഞ്ജിത്ത് പറഞ്ഞു.
ദിലീപിനെ ന്യായീകരിച്ചിട്ടില്ല
ഇതിനിടെ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്ന രഞ്ജിത്തിന്റെ ചിത്രവും വൈറലായിരുന്നു. രഞ്ജിത്തിനെതിരായ കമന്റുകൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് നടൻ വിനായകൻ ഷെയർ ചെയ്തിരുന്നു.
ഇതിനു മറുപടിയായി ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ല. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് ജയിലിൽ പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് മാത്രമാണ് അന്ന് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |