'ആവാസവ്യൂഹം' സിനിമ തുടങ്ങി കുറച്ചാകുമ്പോഴേക്കും ഡെലിഗേറ്റുകൾക്ക് സംശയം. ഈ സിനിമയ്ക്ക് കയറണമായിരുന്നോ? ഒരു ഡോക്യുമെന്ററി ശൈലിയിലാണ് സിനിമയുടെ പോക്ക്. പക്ഷേ, പത്ത് മിനിട്ട് കഴിഞ്ഞതോടെ, സിനിമയുടെ കഥപറച്ചിൽ രീതിയാകെ മാറുകയാണ്. നമ്മൾ മറന്ന പ്രകൃതിയെ വീണ്ടും നമ്മിലേക്ക് അടുപ്പിക്കുന്നു ക്രിഷാന്ദ് സംവിധാനം ചെയ്‌ത 'ആവാസവ്യൂഹം' .
മനുഷ്യർക്കൊപ്പം തവളയും ഒച്ചും തുമ്പിയുമൊക്കെയാണ് സിനിമയിലെ കഥാപാത്രങ്ങൾ. പശ്ചാത്തലമാകട്ടെ സമരഭൂമിയായ പുതുവൈപ്പിനും. പുതുവൈപ്പിനിലെത്തുന്ന ജോയി എന്ന യുവാവ് നിരവധി പേരുടെ ജീവിതങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. പലരുടെയും സാമ്പത്തിക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ സഹായിയായും തൊഴിലാളിയായും സഹപ്രവർത്തകനായും ഒക്കെ ഉപയോഗിക്കപ്പെടുകയാണ് ജോയി. എന്നാൽ ജോയിയെ കൂടെക്കൂട്ടിയവരൊക്കെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞതിനു ശേഷം അയാളെ സംരക്ഷിക്കാൻ മറന്നുപോയി. അവിടെ ജോയ് പ്രകൃതിയുടെ ഭാഗമായി മാറുകയാണ്.
രാജഗോപാൽ ജോയിയുടെ വേഷം മനോഹരമാക്കി. നിലീൻ സാന്ദ്രയാണ് ലിസിയെന്ന മുഖ്യ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രഭാകറാണ് ഛായാഗ്രാഹകൻ. ചിത്രകാരൻ കൂടിയായ സംവിധായകൻ കഥാപാത്രങ്ങളെ കൃത്യമായ നിറങ്ങളിലൂടെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. മതവും രാഷ്ട്രീയവും ശാസ്ത്രവും ഉൾപ്പെടുന്നതാണ് നമ്മുടെ ആവാസവ്യവസ്ഥ എന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ ചിത്രം നല്കുന്നുണ്ട്.
മൈസൂരിലെ ഇൻഫോസിസ് ജീവനക്കാരൻ പിന്നീട് മുംബയ് ഐ.ഐ.ടി അദ്ധ്യാപകനുമായ ക്രിഷാന്ദ് തിരുവനന്തപുരം ഗൗരീപട്ടം സ്വദേശിയായ രാധാകൃഷ്ണൻ നായരുടേയും ഗീതയുടേയും മകനാണ്. മോഹൻദാസ് എൻജിനിയിറിംഗ് കോളേജിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് മുംബയിലെത്തിയ കൃഷാന്ദ് ഒപ്പം സിനിമയും പഠിച്ചു. ഹ്രസ്വ സിനിമകളിലൂടെയാണ് പയറ്റിത്തെളിഞ്ഞത്.
ഒറ്റയ്ക്കൊരു പടവുമായി ക്രിഷാന്ത് ആദ്യമെത്തിയതും ഐ.എഫ്.എഫ്.കെയിലായിരുന്നു 2019ൽ. മത്സരവിഭാഗത്തിൽ ഇടംപിടിച്ച 'വൃത്താകൃതിയിലുള്ള ചതുരം' ആയിരുന്നു ചിത്രം.
രണ്ടാമത്തെ ചിത്രം 'ആവാസവ്യൂഹ'വും മത്സരവിഭാഗത്തിൽ. ആദ്യ ചിത്രത്തെ അപേക്ഷിച്ച് ഡെലിഗേറ്റുകൾ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് 'ആവാസവ്യൂഹം'. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ചിത്രീകരണ രീതിയെക്കുറിച്ചും സിനിമാ പ്രവർത്തകർ ചർച്ച ചെയ്യുന്നു. ക്രിഷാന്ദ് സംസാരിക്കുന്നു
തുമ്പിയും തവളയും വേണം
പരിസ്ഥിതിയെ അറിഞ്ഞു തന്നെ നമ്മൾ ജീവിക്കണം. അതറിഞ്ഞുള്ള വികസനമാണ് വേണ്ടതും. നാട്ടിൻപുറവുമായി ബന്ധമുള്ള ആളാണ് ഞാൻ. നമ്മൾ പരിഗണിക്കാതെ പോകുന്ന ഒച്ചും തവളയും തുമ്പിയുമെല്ലാം പ്രകൃതിയുടെ ഭാഗമാണെന്ന് സിനിമയിലൂടെ ഓർമ്മപ്പെടുത്താനാണ് ശ്രമിച്ചത്. ഒച്ചുകളും തവളകളും ഇല്ലാതാകുന്നതുപോലെ ഒരു ഘട്ടത്തിൽ മനുഷ്യരും ഇല്ലാതാകും.
പുതുവൈപ്പിനിലെത്തി കഥ മാറി
പ്രകൃതിയെ കേന്ദ്രീകരിച്ച് ഒരു സിനിമ, അതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി എഴുത്ത് പൂർത്തിയാക്കി. മൺറോതുരുത്ത് ലൊക്കേഷനായി തീരുമാനിച്ചു. പിന്നീട് സിനിമയുടെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സഹനിർമ്മാതാവായ ഷിൻഷ് ഷാൻ പുതുവൈപ്പിനെപ്പറ്റി പറഞ്ഞത്. അവിടെയെത്തി. വെറുതെയൊരു പശ്ചാത്തലത്തിലൊതുക്കേണ്ട സ്ഥലമല്ല പുതുവൈപ്പിൻ എന്നു തോന്നി. അവിടെത്തെ സമരം കൂടി സിനിമയുടെ ഭാഗമായി. ആദ്യമെഴുതിയ കഥയാകെ മാറ്റിയെഴുതി. 1830 ക്രൂസാണ് പ്രധാനമായും ചിത്രം നിർമ്മിച്ചത്. ദൃശ്യങ്ങളുടെ നിറഭേദത്തിനു വേണ്ടി പഴയ കാമറാ ലെൻസുകൾ ഉപയോഗിച്ചു. ഭാര്യ ശ്യാമയായിരുന്ന കലാസംവിധാനവും മേക്കപ്പും നിർവഹിച്ചത്.
സിനിമയുമായി പുതുവൈപ്പിനിലേക്ക് പോകണം
പുതുവൈപ്പിനിലെ സമരം ഇപ്പോൾ ഏതാണ്ട് മരിച്ചതുപോലെയാണ്. അവിടെത്തെ നാട്ടുകാരാണ് സിനിമയ്ക്ക് ഊർജ്ജം നൽകിയത്. അവരെ 'ആവാസവ്യൂഹം' കാണിക്കണം. അടുത്ത പരിപാടി അതാണ്.
അടുത്ത സിനിമ 'പുരുഷ പ്രേതം'
പുതിയ രണ്ട് സിനിമകളുടെ കഥ തയ്യാറായിക്കഴിഞ്ഞു. പുരുഷപ്രേതം എന്ന സിനിമയുടെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു പൊലീസുകാരൻ എഴുതിയ കഥയാണ്. എന്റെ ആദ്യത്തെ മുഖ്യധാരാ സിനിമ കൂടിയാണിത്. കോമഡി സിനിമയാണിത്. ഞാൻ ആദ്യമേ മുഖ്യധാര സിനിമ പ്ലാൻ ചെയ്‌തിരുന്നു. നിർമ്മാതാക്കളില്ലാത്തതിനാൽ നടന്നില്ലെന്നു മാത്രം.
ഞാൻ സംവിധാനം ചെയ്ത 'ഉത്സാഹ ഇതിഹാസം സാഗാ ഓഫ് ദി സ്പിരിറ്റഡ്' എന്ന വെബ് സീരീസ് പക്കാ കോമഡിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |