മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണം ഏപ്രിൽ ആദ്യം ടുണിഷ്യയിൽ ആരംഭിക്കും. ഒരു മാസത്തെ ചിത്രീകരണത്തോടെ റാം പൂർത്തിയാകും. പൊഖ്റാനിൽ ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഏപ്രിൽ 8ന് വാലിബാൻ ഷെഡ്യൂൾ പാക്കപ്പ് ആകും.റാം പൂർത്തിയായശേഷമേ വാലിബന്റെ തുടർ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ചിത്രീകരണത്തിന്റെ ഭാഗമായി പ്രൊഡക്ഷൻ സംഘം ആഫ്രിക്കയിലെ ടുണിഷ്യയിൽ എത്തിയിട്ടുണ്ട്.ആദ്യ ദിവസം തന്നെ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ഓണം റിലീസായാണ് റാം ഒരുങ്ങുന്നത്. ആഫ്രിക്കയിലെ മൊറോക്കയിൽ ആയിരുന്നു റാമിന്റെ മൂന്നാം ഷെഡ്യൂൾ.കൊവിഡ് വ്യാപനത്തിന് മുൻപ് റാമിന്റെ ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. രണ്ടു വർഷത്തിനുശേഷമായിരുന്നു തുടർ ചിത്രീകരണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.രമേഷ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |